news

1. ഇന്ത്യയ്ക്ക് അഭിമാന നിമിഷം. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തിയില്‍ പാക് സംഘം എത്തിച്ച അഭിനന്ദനെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യന്‍ സ്വീകരിച്ചു. എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരന്‍, ആര്‍.ജെ കപൂര്‍ എന്നിവരും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തി. റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈമാറ്റം. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.


2. പ്രത്യേക വിമാനത്തിലാണ് അഭിനന്ദനെ ലാഹോറിലേക്ക് എത്തിച്ചത്. അവിടെ നിന്ന് റെഡ്‌ക്രോസിന് കൈമാറിയ ശേഷം പ്രാഥമിക ആരോഗ്യ പരിശോധനകള്‍ നടത്തി. ഇതിന് ശേഷം ആണ് വാഗ അതിര്‍ത്തിയിലേക്ക് അഭിനന്ദനെ എത്തിച്ചത്. അഭിനന്ദന് സ്വീകരണം നല്‍കുന്നതിനോട് അനുബന്ധിച്ച് അട്ടാരി- വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ബി.എസ്.എഫ് റദ്ദാക്കി ഇരുന്നു.

3. മൂന്നു ദിവസത്തെ ആശങ്കയുടെ പിരിമുറുക്കത്തിന് ശേഷം അഭിനന്ദനെ സ്വീകരിക്കാന്‍ വാഗയില്‍ എത്തിയത് നൂറ് കണക്കിന് ജനങ്ങള്‍. അതിര്‍ത്തിയില്‍ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് ദിവസത്തെ പാക് കസ്റ്റഡിയില്‍ നിന്നാണ് അഭിനന്ദന്‍ തിരിച്ച് ഇന്ത്യയില്‍ എത്തുന്നത്. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദനെ വിട്ടയക്കുമെന്ന് ഇന്നലെ ചേര്‍ന്ന പാക് പാര്‍ലമന്റെറ്റിന്റെ സംയുക്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്

4. ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വെറുക്കുന്നു. വിമര്‍ശിക്കുന്നവര്‍, സൈന്യത്തിന് ഒപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത് എന്നും പ്രധാനമന്ത്രി

5. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കണം. തിരഞ്ഞെടുപ്പില്‍ അഴിമതിയും കള്ളപ്പണവും ചര്‍ച്ച ചെയ്യാം. ഇത്തരക്കാര്‍ ഇന്ത്യയെ മുറിപ്പെടുത്തുന്നതിന് ഒപ്പം പാകിസ്ഥാനെ സഹായിക്കുന്നു. ഭീകരര്‍ക്ക് എതിരായ സൈന്യത്തിന്റെ പോരാട്ടത്തില്‍ പോലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു എന്നും മോദി. റാലിയിലെ വിശദീകരണം, ഇന്ത്യന്‍ വൈമാനികന്‍ പാക് തടങ്കലില്‍ ഇരിക്കെ, പ്രധാനമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് വേദികളില്‍ സജീവമാകുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി ആയി

6. ഇന്ത്യ- പാക് വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാര്‍ എന്ന് റഷ്യ. പുല്‍വാമ ഭീകരാക്രമണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വ്ളാഡിമര്‍ പുഡിന്‍. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് റഷ്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രതികരണം. ഭീകരതയ്ക്ക് എതിരായ ഇന്ത്യന്‍ നിലപാടിനെ അനുകൂലിച്ച് നേരത്തെയും റഷ്യ രംഗത്ത് എത്തിയിരുന്നു. റഷ്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍

7. പ്രശ്ന പരിഹാരത്തിന് സജീവമായി ഇടപെടും എന്ന് വ്യക്തമാക്കി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും. രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുങ്ങും. രാഷ്ട്ര നേതൃത്വങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട് എന്നും മൈക് പോംപിയോ. ജെയ്‌ഷെ മുഹമ്മദിന് എതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് അമേരിക്കന്‍ കൗണ്ടര്‍ ടെററിസം മേധാവി നേഥന്‍ സെയില്‍സ്. തീവ്രവാദത്തെ ചെറുക്കാന്‍ ഏത് വിധത്തിലുള്ള സഹായവും ഇന്ത്യയ്ക്ക് നല്‍കാന്‍ തയ്യാര്‍ എന്നും പ്രതികരണം

8. തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാവില്ല എന്നും സുഷമ. പ്രതികരണം, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ സംഘടിപ്പിച്ച 46-ാം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ധാര്‍മ്മികമായി ഇന്ത്യയ്ക്ക് അവകാശം ഇല്ലെന്ന് പാകിസ്ഥാന്‍

9. നിയമപരമായോ ധാര്‍മ്മികമായോ അവകാശമില്ല. ജമ്മു കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്നും പാകിസ്ഥാന്‍. ഇന്ത്യ പങ്കെടുക്കുന്നു എങ്കില്‍ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി അറിയിച്ചിരുന്നു. തനിക്ക് ഒ.ഐ.സിയോടോ മറ്റു ഇസ്ലാമിക രാജ്യങ്ങളോടോ ഒരു എതിര്‍പ്പുമില്ലെന്നും സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കുന്നതിനെ ആണ് എതിര്‍ക്കുന്നത് എന്നും വാദം. കാശ്മീര്‍ വിഷയം സമ്മേളനത്തില്‍ അജണ്ട ആകുമെന്ന് ഒ.ഐ.സി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

3. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 56 ഒ.എ.സി അംഗ രാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ അതിഥി രാജ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്.

10. കാശ്മീരില്‍ ജമാ അത്ത് ഇസ്ലാമിയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യു.എ.പി.എ പ്രകാരമാണ് നടപടി. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്ത് ഇസ്ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദീകരണം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 30-ല്‍ അധികംപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

11. ജമാ അത്ത് ഇസ്ലാമി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ലോണ്‍ എന്നിവര്‍ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. അനന്തനാഗ്, ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സംഘടയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.