ന്യൂഡൽഹി: ഇന്ത്യ- പാക് വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യ. റഷ്യയുടെ നിലപാടിനെ പാകിസ്ഥാൻ സ്വാഗതം ചെയ്തു. ഭീകരതയ്ക്ക് എതിരായ ഇന്ത്യയുടെ നിലപാടിനെ അനുകൂലിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നേരത്തേ രംഗത്ത് വന്നിരുന്നു. പുൽവാമ ഭീകരാക്രണണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. ഇന്ത്യ- പാക് പ്രശ്ന പരിഹാരത്തിന് സജീവമായ ഇടപെടലുണ്ടാകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾക്കുള്ള സാഹചര്യമൊരുക്കും. നേതൃത്വങ്ങളുമായി നിരന്തരം ബന്ധപ്പെടുമെന്നും മൈക് പോംപിയോ പറഞ്ഞു. ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കെതിരെ രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അമേരിക്കയുടെ ഭീകര വിരുദ്ധ സംഘത്തിന്റെ മേധാവി നേഥൻ സെയിൽസ് പറഞ്ഞു.