ന്യൂഡൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നൽകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസ്. ഒൻപത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിൽ നിന്നുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുത്തത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്കായി പ്രവർത്തിക്കുന്ന സംഘർഷ് മോർച്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നടപടി. നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാർ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാർ.. 2018 ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള വേതനം നൽകിയിട്ടില്ലെന്നും വേതനം സംബന്ധിച്ചു പ്രധാനമന്ത്രി വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു. അഞ്ച് മാസത്തെ വേതനമായി 9,573 കോടി രൂപയാണ് നൽകാനുള്ളത്. ഇത് ദേശീയ തൊഴിലുറപ്പ് നിയമത്തിന്റെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരാതിയനുസരിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 420 വകുപ്പുകള്‍ പ്രകാരം 150 പോലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേതനം നൽകുന്നതിനായി 25,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിനുകത്ത് നല്‍കിയിരുന്നതായി സംഘർഷ് മോർച്ച് പ്രവർത്തകർ പറയുന്നു. ഇതു നടപ്പിലാക്കാത്തതു ചൂണ്ടിക്കാട്ടി പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ 6048 കോടി അനുവദിച്ചിരുന്നു. ഇത് ഒക്ടോബറിനു മുൻപുള്ള കുടിശിക തീർക്കാനേ മതിയായുള്ളു എന്നും സംഘർഷ് മോർച്ച അറിയിച്ചു.