ന്യൂഡൽഹി: വാഗ അതിർത്തിയിൽ, ചരിത്രത്തിന്റെ വാതിൽ തുറന്ന് ജന്മനാടിന്റെ വരവേൽപ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങൾ. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജൻസ് വിഭാഗം ഉൾപ്പെടെ ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികളുടെ ദിവസങ്ങളോളം ദീർഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ
രാഷ്ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതാണ് സൈനിക പ്രോട്ടോകോൾ. . ബന്ദിയായിരുന്നയാളുടെ ശരീരത്തിൽ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോർത്താൻ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങൾ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്‌ട്രോണിക് ചിപ്പ് ഉൾപ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തർഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.
പാക് സൈനിക കസ്റ്റഡിയിൽ തീവ്രമായ മാനസിക പീഡനത്തിനും, മനോനില തകർത്തുകളയുന്ന പീഡനങ്ങൾക്കും അഭിനന്ദൻ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങൾക്കു വിധേയരാക്കിയോ, മാനസികനില അസ്ഥിരപ്പെടുത്തിയോ നിർണായക രഹസ്യങ്ങൾ ചോർത്തിയെടുക്കുന്ന രീതി ശത്രുക്കൾക്കുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാക് സൈന്യത്തിന് അഭിനന്ദനിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം. ഇതിനെല്ലാം സങ്കീർണ പരിശോധനകളും, ചോദ്യം ചെയ്യലും വേണ്ടിവരും.
ക്രൂരമെങ്കിലും,വേണ്ടിവരും
ഏറ്റവും വേദനാജനകമെങ്കിലും, ഇത്തരം സാഹചര്യത്തിൽ ഒഴിവാക്കാനാകാത്തത് എന്ന് സൈനിക വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തുന്ന ഒരു നടപടിക്രമമുണ്ട് ശത്രുക്കളുടെ ബ്രെയിൻ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാൾ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
കാർഗിൽ യുദ്ധത്തിനിടെ പാക് പിടിയിലായ ശേഷം മടങ്ങിയെത്തിയ വ്യോമസേനാ പൈലറ്റ് നചികേതയുടെ കാര്യത്തിൽ സൈനിക ഇന്റലിജൻസ് ഇത്തരം ചോദ്യംചെയ്യൽ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ മകൻ എയർ മാർഷൽ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി.