ഒാരോ വെള്ളച്ചാട്ടങ്ങൾക്കും പ്രത്യേക ഭംഗിയാണ്. അതുപോലൊന്നാണ് തിരുവനന്തപുരത്തെ മീൻമുട്ടിവെള്ളച്ചാട്ടവും. മീൻമുട്ടിയിലേക്കുള്ള യാത്ര അത്ര ചെറുതല്ല. കൂട്ടത്തിൽ പൊൻമുടിയും കല്ലാറുമെല്ലാം കണ്ട് മടങ്ങുകയും ചെയ്യാം. പൊൻമുടിയിലേയ്ക്കുള്ള യാത്രാ മധ്യേ വിതുര കഴിഞ്ഞു കുറെ ദൂരം താണ്ടുമ്പോൾ ഇടതുവശത്തുകൂടി വെള്ളാരം കല്ലുകൾ പാകി കല്ലാർ ഒഴുകിപ്പോകുന്നത് കാണാം. അകലെയായി മഞ്ഞുമൂടിക്കിടക്കുന്ന പൊൻമുടിയിലെ മലനിരകളും കാണാം.
തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കല്ലാറിന് ആ പേര് ലഭിച്ചത് അവിടെയുള്ള സുലഭമായ വെള്ളാരം കല്ലുകളിൽ നിന്നാണ്. കല്ലാർ പൊന്മുടി പാതയിലെ പാലത്തിന് സമീപത്തു നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയായി കാട്ടിനുള്ളിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. മീന്മുട്ടിയിലേക്കുള്ള പാതയിൽ വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഉരഗങ്ങളെയും കാണാനാവും. നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മനസിന് കുളിർമ പകരുമെന്നതിൽ സംശയം വേണ്ട.
കാടും അരുവിയും ഒത്തുചേരുന്ന ഇവിടുത്തെ ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാവാത്ത ഓർമകളാണ് സഞ്ചാരികൾക്ക് നൽകുന്നത്. ട്രെക്കിംഗിനും പക്ഷി നിരീക്ഷണത്തിനും പേരുകേട്ട കല്ലാർ വിവിധങ്ങളായ ഉരഗ വർഗങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. അതേ സമയം അല്പം ശ്രദ്ധയോടെയും കരുതലോടെയും വേണം കല്ലാറിലേക്ക് ഇറങ്ങാൻ. അപകടം പതിയിരിക്കുന്ന സ്ഥലം കൂടിയായതിനാൽ കർശന നിയന്ത്രണത്തോടെയാണ് കല്ലാറിലേക്കുള്ള പ്രവേശനം.
ഇതിന് അടുത്തുതന്നെയാണ് പ്രശസ്തമായ മീൻമുട്ടി വെള്ളച്ചാട്ടവും ഗോൾഡൻ വാലിയും. ടൂറിസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്നുള്ള കല്ലാർ വനസംരക്ഷണ സമിതി സഞ്ചാരികൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കുന്നുണ്ട്. പോകുന്ന വഴിയിൽ വന വിഭവങ്ങൾ വിൽക്കുന്ന കടകളും കാണാം. അവിടെ നിന്ന് നേരെ പൊന്മുടിയിലേക്ക് പോകാവുന്നതാണ്. തിരുവനന്തപുരത്ത് നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് കല്ലാർ. കല്ലാർ വഴി മീൻമുട്ടി, പൊന്മുടി എന്നിവിടങ്ങളും സഞ്ചരിച്ച് മടങ്ങാം.