news

1. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മസൂദ് അസര്‍ പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കരളില്‍ ക്യാന്‍സര്‍ ബാധിച്ചതാണ് മരണ കാരണം എന്ന് സ്വകാര്യ ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ പാക് സൈന്യമോ സര്‍ക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയതിന്റെ സൂത്രധാരന്‍ മസൂദ് അസര്‍ ആയിരുന്നു.

2. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലും അസര്‍ ആണെന്ന് കാണിച്ച് എന്‍.ഐ.എ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുചെ സെക്യൂരിറ്റി കൗണ്‍സിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അല്‍ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസര്‍.

3. പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ. ആലോചന നയതന്ത്ര തലത്തില്‍ പ്രതിഷേധിക്കാന്‍. അഭിനന്ദന് വാരിയെല്ലിന് സാരമായ പരിക്ക് ഉള്ളതായും വിവരം. അഭിനന്ദന് ഈ ആഴ്ച ആശുപത്രി വിടാന്‍ ആകും. അതേസമയം,അഭിനന്ദന്‍ വര്‍ത്തമാനെ ചട്ടപ്രകാരമുള്ള ഡിബ്രീഫിംഗ് പരിശോധനാ നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും എന്നും വിവരം

4. മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാക്കി വിവരം ശേഖരിക്കാനുള്ള ശ്രമം ആയിരുന്നു പാകിസ്ഥാന്റേത് എന്ന് ആയിരുന്നു റിപ്പോര്‍ട്ട്. നിലവനില്‍ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികത്സയിലാണ് അഭിനന്ദന്‍. ആരോഗ്യ നില മെച്ചപ്പെട്ട ശേഷമാകും ഡീ ബ്രീഫിംഗ് നടപടികള്‍. ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.

5. വ്യോമ സേന, ഐബി, റോ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക. മാദ്ധ്യമങ്ങള്‍ അടക്കമുള്ളവയോട് വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. കുടുംബാഗംങ്ങള്‍ക്ക് പുറമെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, വ്യോമസേന മോധാവി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.

6. കേരള കോണ്‍ഗ്രസുമായി ലോക്സഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊച്ചിയില്‍ നടത്തിയ ചര്‍ച്ച തീരുമാനം ആകാതെ പിരിഞ്ഞു. പുനര്‍ ചര്‍ച്ച ചൊവ്വാഴ്ച വീണ്ടും നടക്കും. ചര്‍ച്ചയില്‍ രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാതെ കേരളകോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ രണ്ട് സീറ്റ് നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് അയഞ്ഞിട്ടില്ല എന്ന് യോഗ ശേഷം കെ.എം മാണി.

7. തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നും ഏത് സീറ്റില്‍ ആയാലും തനിക്ക് വിജയ സാധ്യത ഉണ്ട് എന്നും പി.ജെ ജോസഫ് പ്രതികരിച്ചിരുന്നു. കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളാണ് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം അവരുടെ ആഭ്യന്തര തര്‍ക്കം ആണെന്നും ആ തര്‍ക്കം തീര്‍ക്കാന്‍ അധിക സീറ്റ് നല്‍കാന്‍ ആവില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്. അതേസമയം, മത്സരിക്കാന്‍ ഒരുങ്ങുന്ന പി.ജെ ജോസഫിന് ആശംസകളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍. ജോസഫ് മത്സരിച്ചാല്‍ പിന്തുണയ്ക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും കോടിയേരി

8. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടല്‍ വഴി ഭീകര ആക്രമണത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫിഷറീസ് വകുപ്പാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലിലൂടെ അന്തര്‍ വാഹിനികള്‍ വഴി നുഴഞ്ഞ് കയറ്റത്തിന് സാധ്യത ഉള്ളതായാണ് മുന്നറിയിപ്പ്. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിലില്‍ കണ്ടാല്‍ അറിയിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

9. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. രണ്ടു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സി.പി.എം പ്രകടന പത്രികയുടെ കരടും കേന്ദ്ര കമ്മറ്റിയില്‍ തയ്യാറാക്കും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ധാരണ ആകാമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം എടുത്തിരുന്നു

10. ഇതനുസരിച്ച് ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണകളെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍ രണ്ട് സീറ്റുകളിലെ ധാരണ സംബന്ധിച്ച് തര്‍ക്കം ഉള്ളതിനാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ആയിട്ടില്ല. നിലവില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. ഇതില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും, മുര്‍ഷിദാബാദും ഉള്‍പ്പെടെ 15 മുതല്‍ 22 സീറ്റുകള്‍ വരെ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

11. ബി.ജെ.പിയെ തോല്‍പ്പിക്കുക, പാര്‍ലമെന്റില്‍ ഇടത് പക്ഷത്തെ ശക്തിപ്പെടുത്തുക, കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ ബദല്‍ സര്‍ക്കാര്‍ വരുമെന്ന് ഉറപ്പു വരുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് നയം. ഇത് അനുസരിച്ചുള്ള അടവ് നയമാണ് ബംഗാളിലും സ്വീകരിക്കുക എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി ഇരുന്നു. ധാരണകളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു.