news

1. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്ക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. സി.പി.എം- കോണ്‍ഗ്രസ് ധാരണയായത് ആറ് സീറ്റുകളില്‍. കോണ്‍ഗ്രസിന്റെ നാല് സീറ്റുകളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കില്ല. വീട്ടു വീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായി. രണ്ട് സി.പി.എമ്മിന്റെ സീറ്റുകളിലും നാല് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിറുത്തില്ല.

2. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആദ്യഘട്ട ചര്‍ച്ച നടക്കും. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളായ മുര്‍ഷിദാബാദ്, റായിഗഞ്ച് ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെ ആണ് ധാരണ വഴിമുട്ടിയത്. ബി.ജെ.പിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് സി.പി.എം സി.സിയുടെ വിലയിരുത്തല്‍. സഖ്യം വേണം എന്ന് പശ്ചിമബംഗാള്‍ ജില്ലാ ഘടകത്തിന്റെ നിലപാടിനെ നേരത്തെ സി.പി.എം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു

3. ലോക്സഭാ തിരഞ്ഞെടുപ്പിലെ സി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ആയി. തിരുവനന്തപുരത്ത് സി. ദിവാകരന്‍, തൃശൂരില്‍ രജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പി.പി സുനീര്‍ എന്നിവര്‍ മത്സരിക്കും. തലസ്ഥാനത്ത് ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന സമിതി ആണ് പട്ടിക അംഗീകരിച്ചത്. മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കമ്മിറ്റിയെ അറിയിച്ചതോടെ ആണ് ദിവാകരന് നറുക്ക് വീണത്

4. സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണ തരംഗം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാവും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ കേന്ദ്രം. കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു

5. കോഴിക്കോട് മൂന്ന് ദിവസത്തിനിടെ രേഖപ്പെടുത്തിയത് ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് അധികം. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം കണക്കുകള്‍ തയ്യാറാക്കുന്നത്, വിദേശ ഏജന്‍സികളുടെ കൂടി കണക്കുകള്‍ ക്രോഡീകരിച്ച ശേഷം. സാഹചര്യം നിരീക്ഷിച്ചു വരുന്നതായി ദുരന്ത നിവാരണ അതോരിറ്റി

6. പ്രളയക്കെടുതിയില്‍ തകര്‍ന്ന ഇടുക്കിയിലെ കര്‍ഷകരെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ബാങ്കുകള്‍ എന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറെട്ടോറിയം അനുവദിക്കണം എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ബാങ്കുകളോടും സംസ്ഥാന തലത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചും മൊറട്ടോറിയം നല്‍കണമെന്ന ആവശ്യം അറിയിച്ചിട്ടും അനുസരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല

7. യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ജപ്തി നോട്ടീസ് അയച്ച് ഗുണ്ടകളെ പോലെ കര്‍ഷകരെ ബാങ്കുകള്‍ ഭീഷണി പെടുത്തുന്നു എന്നും സുനില്‍ കുമാര്‍. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ കര്‍ഷക ആത്മഹത്യകള്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവിലെ സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും

8. സംസ്ഥാന ബാങ്കേഴ്സ് സമിതിയും നാളെ യോഗം ചേരും. കാര്‍ഷിക വായ്പ സംബന്ധിച്ച വിഷയം ഈ യോഗത്തിലും ചര്‍ച്ച ആവും. സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാതെ കാര്‍ഷിക വായ്പകളില്‍ നടപടി നിറുത്തി വയ്ക്കില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. അതേസമയം, ഇടുക്കിയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് എന്ന് കോണ്‍ഗ്രസ്.

9. ചിതറ കൊലപാതകം പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. ബഷീറിനെ കുത്തിയത്, കൊല്ലാന്‍ വേണ്ടിയുള്ള ഉദ്ദേശ്യത്തോടെ. ഇന്നലെ വൈകുന്നേരം പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയത് എന്നും ഷാജഹാന്‍ പറഞ്ഞു.

10. ഷാജഹാനെ കസ്റ്റടിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പൊലീസ് അന്വേഷിക്കും. സി.പി.എം പ്രാദേശിക നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ബഷീറിനെ കുത്തികൊന്ന ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സി.പി.എമ്മും ഇയാള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നുണ്ട്.

11. ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍. പാക് വാര്‍ത്താ വിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. പെട്ടന്നുള്ള നടപടി, പുല്‍വാമ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനു മേല്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന്. രാജ്യത്തെ എല്ലാ ഭീകര സംഘടനകള്‍ക്കും എതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദേശിക്കുന്ന സമയ പരിധി സ്വീകാര്യമല്ലെന്നും ഫവാദ് ഹുസൈന്‍

12. ഭീകര സംഘടനകള്‍ക്ക് എതിരെ നടപടി എടുക്കണം എന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭീകര വിരുദ്ധ നടപടികളില്‍ പാകിസ്ഥാന്‍ ആത്മാര്‍ത്ഥ തെളിയിക്കണം എന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പറഞ്ഞിരുന്നു

13. അതേസമയം, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് മാദ്ധ്യമങ്ങള്‍. അസ്ഹര്‍ ജീവനോടെ ഉണ്ടെന്നും മറിച്ചുള്ള വാര്‍ത്തള്‍ വ്യാജമാണെന്നും പാക് ടെലിവിഷന്‍ ചാനലായ ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചാണ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്.