submarine-

ന്യൂഡൽഹി: അമേരിക്കൻ നാവികസേനയോട് കിടപിടിക്കുന്ന റഷ്യൻ ആണവ മുങ്ങിക്കപ്പൽ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. റഷ്യയിൽ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ദിച്ച് 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ഇന്ത്യൻ നേവിയുടെ ആവശ്യങ്ങൾക്കനുസരിച്ച് മുങ്ങിക്കപ്പലിൽ മാറ്റങ്ങൾ വരുത്തിയശേഷം സേനയുടെ ഭാഗമാകും. നിലവിൽ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ മുങ്ങിക്കപ്പലിന് പകരമായാണ് ചക്ര 3 എന്ന പേരിൽ ഇത് എത്തുക. 2025ൽ മുങ്ങിക്കപ്പൽ ഇന്ത്യയ്ക്ക് കൈമാറും.

മാർച്ച് ഏഴിനാണ് ഇന്ത്യയും റഷ്യയും കരാർ ഒപ്പുവയ്ക്കുന്നത് പത്തുവർഷത്തേക്കാണ് മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. 550 കോടി ഡോളറിന്റെ എസ്-400 മിസൈൽ സംവിധാനം വാങ്ങാൻ കരാർ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്.

നിലവിൽ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2വിന്റെ പാട്ടക്കാലാവധി 2022ൽ അവസാനിക്കും. അവസാനിക്കും. ഇത് അഞ്ച് വർഷത്തേക്ക് നീട്ടിയേക്കുമെന്നുംസൂചനയുണ്ട്. ചക്ര 3 സാങ്കേതിക പരീക്ഷണങ്ങളും മറ്റും നടത്തി പൂർണമായും സേനയുടെ ഭാഗമാകുന്നതിന് സമയമെടുക്കുമെന്നതിനാലാണ്.

മറ്റ് അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി ആണവോർജത്താലാണ് ഇവ പ്രവർത്തിക്കുന്നത്. മാസങ്ങളോളം കടലിന്നടിയിൽ ഒളിഞ്ഞിരിക്കാനും സാധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയ്ക്ക് നിർണായക മേൽക്കൈയാമ് ആണവ മുങ്ങിക്കപ്പലുകൾ നൽകുന്നത്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അരിഹന്ത് ആണവ മുങ്ങിക്കപ്പൽ നിലവിൽ സേനയുടെ ഭാഗമാണ്. ഒരെണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്. രണ്ടെണ്ണം കൂടി നിർമിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇവ പൂർത്തിയാകുന്നതോടെ ആണവ അന്തർവാഹിനികൾ പാട്ടത്തിനെടുക്കുന്നത് ഇന്ത്യ നിറുത്തിയേക്കും.