ന്യൂഡൽഹി ∙ ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‍പോർട്ട് റദ്ദാക്കിയതായി കേന്ദ്രവനിതാ ശിശുവികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡൽ ഏജൻസിയുടെ ശുപാർശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോർട്ട് റദ്ദാക്കിയത്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അദ്ധ്യക്ഷതയിലാണ് നോഡൽ ഏജൻസി പ്രവർത്തിക്കുന്നത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ 45 പേർക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതായും പാസ്‌പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി പറഞ്ഞു.
പ്രവാസികളായ ഭർത്താക്കൻമാർ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭയിൽ ബില്ല് സർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും പാസാക്കാൻ സാധിച്ചില്ലെന്ന് മേനകാ ഗാന്ധി വ്യക്തമാക്കി.