കൊച്ചി: ഒരു ജിബി ഇന്റർനെറ്ര് ഡാറ്റയ്ക്ക് ഇന്ത്യയിൽ ഇപ്പോൾ വില ശരാശരി 18 രൂപ. എന്നാൽ, വിദേശത്തെ പ്രമുഖ രാജ്യങ്ങളിൽ ഡാറ്റ വാങ്ങാൻ പോയാൽ കീശ കീറും! മൊബൈൽ സിം ഡാറ്റ പ്ളാനുകൾ സംബന്ധിച്ച് കേബിൾ.കോ.യു.കെ നടത്തിയ ഗവേഷണപ്രകാരം അമേരിക്കയിൽ 12.37 ഡോളറാണ് ശരാശരി വില. അതായത്, ഏകദേശം 872 രൂപ! ബ്രിട്ടനിൽ 452 രൂപ കൊടുക്കണം (6.42 ഡോളർ).
ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് മൊബൈൽ ഇന്റർനെറ്ര് ഡാറ്റ കിട്ടുന്നത് ഇന്ത്യയിലാണ്. കിർഗിസ്‌താൻ, കസാക്കിസ്‌താൻ, ഉക്രെയിൻ, റുവാണ്ട എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ യഥാക്രമമുള്ളത്. വില ഏറ്റവും കൂടുതൽ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേയിലാണ്; 75.20 ഡോളർ (ഏകദേശം 5,300 രൂപ). ഇക്വറ്റോറിയൽ ഗിനിയ, സെന്റ് ഹെലെന, ഫോക്‌ലൻഡ് ഐലൻഡ്‌സ്, ജിബൂട്ടി എന്നീ രാജ്യങ്ങളിലും വില ആയിരത്തിനു മേലെയാണ്. ഇന്റർനെറ്ര് ഡാറ്റയ്ക്ക് ആഗോള ശരാശരി വില 8.53 ഡോളറാണ് (600 രൂപ).
കുറഞ്ഞ ഡാറ്റാ ചെലവിൽ ഏഷ്യൻ രാജ്യങ്ങൾ തന്നെയാണ് മുന്നിൽ. ആദ്യ 20 രാജ്യങ്ങളിൽ പത്തും ഏഷ്യയിൽ നിന്നാണ്. ഒരു ജിബിക്ക് ശരാശരി 55 രൂപയുമായി ശ്രീലങ്കയാണ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമത്. പാകിസ്‌താൻ, ബംഗ്ലാദേശ്, മ്യാൻമർ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലും വില താരതമ്യേന കുറവാണ്. കുറഞ്ഞ മൊബൈൽ ഡാറ്റ വില, ഇന്ത്യയിൽ ഇന്റർനെറ്ര് ഉപഭോഗത്തിൽ കുതിപ്പുണ്ടാക്കുന്നുണ്ടെങ്കിലും ടെലികോം കമ്പനികളുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും മിക്ക കമ്പനികളും നഷ്ടമാണ് കുറിക്കുന്നതെന്നും ഗവേഷണ റിപ്പോർട്ടിലുണ്ട്.