ധർ: ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തുകയും നാശം വിതയ്ക്കുകയും ചെയ്തുവെന്ന് വിശ്വസിക്കാൻ രാജ്യത്തുള്ള കുറച്ചുപേർ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന് ക്ലീൻചിറ്റ് നൽകുകയും ബിൻ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ദിഗ്‌വിജയ് സിങ്ങിന്റെ പേരെടുത്ത് പറയാതെയാണ് രൂക്ഷ വിമർശം ഉന്നയിച്ചത്. 'ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് മദ്ധ്യപ്രദേശിൽ നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുൽവാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ? ഇതാണ് അവരുടെ മനോഭാവമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദിയിൽ നടത്തിയ ട്വീറ്റുകൾക്കിടെയാണ് പുൽവാമ ആക്രമണത്തെ അപകടമെന്ന് ദിഗ്‌വിജയ് സിംഗ് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ട്. എന്നാൽ ബാലകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങൾ വിദേശ മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അത് സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഈ ട്വീറ്റുകൾക്കിടെയാണ് ഭീകരാക്രമണത്തെ പുൽവാമ അപകടം എന്ന് വിശേഷിപ്പിച്ചത്.