aloor-elcy

'ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്‌തിട്ടുണ്ടോ?'... മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിലെ ഈ ഡയലോഗ് പ്രേക്ഷകർ അത്രപെട്ടന്നൊന്നും മറക്കാൻ ഇടയില്ല. ചിത്രത്തിൽ വീട്ടുജോലിക്കാരനായി വേഷം മാറി എത്തിയ ശ്രീനിവാസന്റെ സി.ഐ.ഡി വിജയനോട് അതേ വീട്ടിലെ വേലക്കാരി ചോദിച്ച ചോദ്യം കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകരിൽ ചിരിപടർത്തുന്നതാണ്. ഇനി ആ വേലക്കാരി ആരെന്നല്ലേ? നിരവധി സിനിമകളിലൂടെ നമുക്ക് മുന്നിലെത്തിയ ആളൂർ എൽസിയായിരുന്നു ആ താരം.

എന്നാൽ പട്ടണപ്രവേശത്തിലെ ആ രംഗം കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകർക്ക് അതിനു പിന്നിൽ അതിനേക്കാൾ രസകരമായ അനുഭവമുണ്ടെന്ന് അറിയുമോ? - എൽസി ചോദിക്കുന്നു. 'ശ്രീനിവാസൻ അഭിനയിക്കാനായി നിൽക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്. പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തുനിന്ന പ്രൊഡക്ഷൻ മാനേജരോട് ഞാൻ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസൻ തൊട്ടടുത്തുണ്ട്. അതുവരെ എന്റെ ധാരണ അത് ആ വീട്ടിലെ വേലക്കാരനാണെന്നായിരുന്നു. എറണാകുളത്തെ വലിയൊരു വീടായിരുന്നു അത്. അവിടെ വിറക് കീറാൻ വന്ന ആളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. വലിയ ഗൗരവത്തോടെയായിരുന്നു ശ്രീനിവാസന്റെ നിൽപ്. അത് കണ്ട് ഞാൻ ചിരിക്കുകയൊക്കെ ചെയ്‌തിരുന്നു. അപ്പോഴാണ് പ്രൊഡക്ഷൻ മാനേജർ പറയുന്നത് ചേച്ചിയുടെ കൂടെ അഭിനയിക്കാൻ പോകുന്ന ആളാണ് ആ നിൽക്കുന്നതെന്ന്. പറ്റിയ അമളി ഓർത്ത് എനിക്ക് ചിരി അടക്കാനായില്ല. സത്യൻ അന്തിക്കാട് സർ സീനൊക്കെ അഭിനയിച്ചു കാണിക്കുമ്പോൾ ഉള്ളിൽ ചിരി അടക്കാൻ പാടുപെടുകയായിരുന്നു ഞാൻ. ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്‌തിട്ടുണ്ടോ എന്ന് ഞാൻ ശ്രീനിവാസനോട് ചോദിക്കുന്ന രംഗമായിരുന്നു അത്. ഉള്ളിലെ ചിരി പിടിച്ചുവെച്ചാണ് സത്യത്തിൽ ഞാൻ ആ രംഗം അഭിനയിച്ചത്‌'- എൽസി പറയുന്നു.

aloor-elcy

മോഹൻലാലിനൊപ്പം അനുരാഗി എന്ന ചിത്രത്തിലും എൽസി അഭിനയിച്ചു. ഷൂട്ടിംഗ് സെറ്റിൽ വളരെ സ്‌നേഹത്തോടെയാണ് ലാൽ പെരുമാറിയതെന്ന് അവർ ഓർക്കുന്നു. മമ്മൂട്ടിക്കൊപ്പം നീലഗിരി, മൃഗയ, മഹായാനം, വടക്കൻവീരഗാഥ, കറുത്തപക്ഷികൾ എന്നീ ചിത്രങ്ങളിലാണ് എൽസി അഭിനയിച്ചത്. 'എനിക്ക് വലിയ ഇഷ്‌ടമായിരുന്നു മമ്മൂട്ടിയെ. വലിയ ബഹുമാനമായിരുന്നു. എന്നെയും വലിയ ഇഷ്]ടമായിരുന്നു. ഒരു വലിയ നടനാണെന്ന ചിന്തയൊന്നുമില്ലാതെയാണ് എന്നോട് സംസാരിച്ചത്. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും സാറിന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് വെറുതെ പറഞ്ഞു. പിന്നെ അമ്മയുടെ യോഗത്തിനൊക്കെ കാണുമ്പോൾ എന്റെ തലവേദന എങ്ങനെയുണ്ടെന്നൊക്കെ ചോദിക്കും'- പ്രിയ നടനെക്കുറിച്ച് എൽസിയുടെ വാക്കുകൾ.

aloor-elcy

എങ്ങനെയെങ്കിലും സിനിമയിൽ തിരികെ എത്തണമെന്ന മോഹം കലശലായി ഉണ്ടായിരുന്നു. അങ്ങനെയാണ് 'ക' എന്ന സിനിമയിലെത്തുന്നത്. 'പട്ടണപ്രവേശനത്തിന്റെ യൊക്കെ കാര്യം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഞാൻ സിനിമാരംഗത്ത് തിരിച്ചെത്തി എന്ന് ആളുകളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ വിളിക്കാം എന്നു പറഞ്ഞ് മടക്കുമ്പോൾ വിളിക്കില്ലെന്ന്.ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അതാണല്ലോ സിനിമയിലെ പതിവ്. എന്നാൽ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ വിളിച്ചു. കുടുംബശ്രീ അധ്യക്ഷയുടെ വേഷം. എനിക്കുവേണ്ടി എഴുതിച്ചേർത്തതായിരുന്നു അതെന്ന് പിന്നെയാണ് അറിഞ്ഞത്. രണ്ടാമതും ക്യാമറയ്‌ക്ക് മുന്നിലെത്തിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി'.