വാഷിംഗ്ടൺ: പാക് പൗരന്മാർക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ച് അമേരിക്കയുടെ തിരിച്ചടി. സാധാരണ അഞ്ച് വർഷമാണ് വിസ കാലാവധി ലഭിക്കുക എന്നാൽ ഇത് വെട്ടിച്ചുരുക്കി ഒരു വർഷമാക്കി മാറ്റുകയായിരുന്നു. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ തന്നെ പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പാക് മാദ്ധ്യമപ്രവർത്തകരുടെ വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. ഇനിമുതൽ മൂന്ന് മാസം മാത്രമേ ഇവർക്ക് വിസ അനുവദിക്കുകയുള്ളു. അതിന് ശേഷം വീണ്ടും വിസ പുതുക്കണം. വിസയ്ക്കായി അപേക്ഷിക്കുന്നവർക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. 'ഐ' വിസ (ജേണലിസ്റ്റ് & മീഡിയ), 'എച്ച്' വിസ (താൽക്കാലിക വർക്ക്), 'എൽ' വിസ (ഇന്റർകമ്പനി വർക്ക്), 'ആർ' വിസ (മതപ്രചാരകർക്കുള്ള) എന്നിവയ്ക്കാണ് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയത്.
വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ മാത്രം കൂട്ടിയ ഫീസ് അടച്ചാൽ മതി. അതേസമയം, ജനുവരി 21 വരെ നൽകിയ വിസാ അപേക്ഷകളിൽ അംഗീകരിക്കപ്പെട്ടവരെല്ലാം, അധിക ഫീസ് അടയ്ക്കേണ്ടി വരും. ഐ വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകൾക്ക് 38 ഡോളറുമാണ് അടയ്ക്കേണ്ടത്.
ഇതോടെ മാധ്യമപ്രവർത്തകർക്ക് വിസ അപേക്ഷിക്കാനുള്ള തുക 192ഡോളറായി ഉയർന്നു. മറ്റെല്ലാ വിഭാഗത്തിലുള്ള വിസകൾക്കും അപേക്ഷിക്കാൻ 198ഡോളറാണ് നൽകേണ്ടത്. നേരത്തേ പാകിസ്ഥാൻ അമേരിക്കൻ പൗരൻമാർക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടർന്നാണ് പാക് വിസകൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക മറുപടി നൽകിയത്. എന്നാൽ B1, B2 (ബിസിനസ്, മെഡിക്കൽ) വിസകളുടെ കാര്യത്തെ കുറിച്ച് യു.എസ് എംബസിവ്യക്തമാക്കിയിട്ടില്ല. ഇത് അഞ്ച് വർഷമായി തന്നെ തുടരുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.