ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി പാക് അതിർത്തി കടന്നെന്ന പാക് ആരോപണം നുണയാണെന്നും ആരോപണത്തിന് തെളിവായി കാണിക്കുന്ന വീഡിയോ 2006 നംവബറിലേതാണെന്നും ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും യുദ്ധഭീതി പരത്താനുമുള്ള പാക് ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.
സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്നായിരുന്നു പാക് നാവികസേനയുടെ അവകാശ വാദം. തങ്ങൾ സമാധാനം ആഗ്രഹിക്കുന്നതിനാലാണ് അന്തർവാഹിനിക്കു നേരെ ആക്രമണം നടത്താതിരുന്നതെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് പഴയ വീഡിയോകൾ പുറത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.