ആലപ്പുഴ: കെ.സി. വേണുഗോപാൽ, സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായപ്പോൾ ആലപ്പുഴയിലെ പാർട്ടി പ്രവർത്തകർ പൊട്ടിച്ച പടക്കങ്ങളിലൊന്ന് വീണത് സി.പി.എമ്മിന്റെ നെഞ്ചിലാണ്. പത്തുവർഷമായി ആലപ്പുഴ ലോക്‌സഭാ മണ്ഡലം കോൺഗ്രസിനായി മടവീഴാതെ കാക്കുന്ന യുവനേതാവിന് എതിരെ ഇത്തവണ ആരെ നിറുത്തും?
സി.പി.എമ്മിനകത്തും പുറത്തുമായി കെ.ആർ. ഗൗരിഅമ്മ തുടർച്ചയായി ആറുവട്ടം കൈക്കലാക്കിയ അരൂർ അസംബ്ളി മണ്ഡലം പാർട്ടിക്കു വേണ്ടി 2006-ൽ തിരിച്ചുപിടിച്ച മിടുക്കനേക്കാൾ വേണുഗോപാലിനെതിരെ നല്ല തുഴക്കാരൻ ആലപ്പുഴയിലാര്? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ആരിഫെന്ന് വ്യക്തമായതോടെ പ്രവർത്തകർ ആഘോഷത്തിലായി. ആരിഫ്... ആർപ്പോയ്....!
സംസ്ഥാന രാഷ്‌ട്രീയത്തിൽ ചുവപ്പൻ മണ്ണാണെങ്കിലും, മത്സരം ലോക്‌സഭയിലേക്കാകുമ്പോൾ ആലപ്പുഴയിൽ കായൽക്കാറ്റിന്റെ ഗതി ഇടത്തും വലത്തും മാറി വീശും. 1989- ൽ വക്കം പുരുഷോത്തമനെ വെല്ലാൻ ടി.ജെ. ആഞ്ചലോസിനെ ഇറക്കിയും, 1999- ൽ വി.എം. സുധീരനെ നേരിടാൻ ഡോ. കെ.എസ്. മനോജിനെ ഇറക്കിയും പയറ്റിയ അതേ തന്ത്രമാണ് ഇത്തവണ ആരിഫിലൂടെ സി.പി.എം പുറത്തെടുക്കുന്നത്.
രാഷ്‌ട്രീയത്തിനൊപ്പം സമുദായ വോട്ടുകൾക്കും നല്ല തിരയിളക്കമുള്ള ദേശമാണ് ആലപ്പുഴ. ഈഴവ സമുദായത്തിനാണ് കൂടുതൽ വോട്ട്. നായർ സമുദായം 15 ശതമാനം. മുസ്ളിം സമുദായത്തിന് രണ്ടുലക്ഷത്തോളം വോട്ടും ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് ഒരു ലക്ഷത്തിലധികം വോട്ടുമുള്ള ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എം ആരിഫിനെ ഇറക്കുമ്പോൾ ആലപ്പുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ളിം സ്ഥാനാർത്ഥി. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്ളിം സമുദായം ഇക്കുറി ഒന്നു ചാഞ്ചാടിയേക്കും. ഇതും പാർട്ടി വോട്ടും ഭൂരിപക്ഷ ഈഴവ വോട്ടും ചേരുമ്പോൾ ആരിഫ് പുന്നമടക്കായലിൽ ആഴത്തിൽ തുഴയെറിയുമെന്നാണ് കണക്ക്.
കഴിഞ്ഞ തവണ കെ.സി.വേണുഗോപാലിനെതിരെ മത്സരിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബു. വേണുഗോപാലിന്റെ ഭൂരിപക്ഷം 19.407. നായർ വോട്ടുകളുടെ പിന്തുണ ഇക്കുറിയും വേണുഗോപാലിനൊപ്പം തന്നെ നിന്നേക്കും.
ബി.ഡി.ജെ.എസിന് സമുദായ സ്വാധീനമുള്ള മണ്ഡലത്തിൽ നല്ല സ്ഥാനാർത്ഥിയാണെങ്കിൽ ഓളം സൃഷ്ടിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 2014 ൽ എൻ.ഡി.എയുടെ ഭാഗമായിരുന്ന ആർ.എസ്.പിയിലെ എ.വി.താമരാക്ഷനു കിട്ടിയത് 43,000 വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ എഴു മണ്ഡലങ്ങളിലായി 1,38,000 വോട്ടു കിട്ടി.
2014 ലെ വോട്ടിംഗ്
കെ.സി. വേണുഗോപാൽ (കോൺഗ്രസ്): 4,62,525
സി.ബി. ചന്ദ്രബാബു: (സി.പി.എം) 4,43,118
എ.വി. താമരാക്ഷൻ: (അന്ന് എൻ.ഡി.എ) 43,051
വേണുഗോപാലിന്റെ ഭൂരിപക്ഷം: 19,407