-bullet-bike

കൊല്ലം: വിധി കാട്ടിയ ക്രൂരതയ്‌ക്കു വഴങ്ങിയാണ് ജീവിതമെങ്കിലും മോഹങ്ങൾക്ക് അതിരിടാൻ അജികുമാർ ഒരുക്കമല്ല. സ്വന്തം ബുള്ളറ്റിൽ സ്വന്തം നാട്ടിലൂടെ സവാരി. പുതിയ ബുള്ളറ്റിൽ പായുന്ന ശാസ്‌താംകോട്ട പോരുവഴി കമ്പലടി അജിഭവനിൽ അജികുമാർ (38) ഇന്ന് നാട്ടിലെ താരമാണ്. ഒപ്പം പ്രചോദനവും.

ശങ്കരപിള്ള- ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്നു, വളർച്ച മുരടിച്ചു. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്ന് അജികുമാർ കുതിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കൻ. ബികോം പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ ഒരു സർക്കാർ ജോലി സ്വപ്നം കണ്ടതുമാണ്.

എന്നാൽ, ഭാഗ്യം തുണച്ചില്ല. നിരാശനാവാതെ ഭാഗ്യക്കുറി വിൽക്കുന്ന ജോലി സ്വയം ഏറ്റെടുത്തു. ആക്ടീവ സ്കൂട്ടറിലായിരുന്നു ടിക്കറ്റ് വില്പന. അപ്പോഴൊക്കെ ഹുങ്കാരത്തോടെ ചീറിപ്പായുന്ന ബുള്ളറ്റുകളെ നോക്കി നിന്നിട്ടുണ്ട്. അതൊന്ന് ഓടിക്കാൻ വല്ലാത്ത മോഹം. അടുത്തിടെ സുഹൃത്തും അദ്ധ്യാപകനുമായ വിജേഷ് ബുള്ളറ്റുമായി വന്നപ്പോൾ മോഹം തുറന്നു പറഞ്ഞു. ഇതിന് രണ്ടു ചക്രം കൂടി ഘടിപ്പിച്ചാൽ തനിക്ക് ഓടിക്കാൻ കഴിയുമോ?.

അതിനെന്താ ഇത്ര സംശയം എന്നായി സുഹൃത്ത്. അജികുമാറിന്റെ മനസ്സിൽ ലഡു പൊട്ടി! ബുള്ളറ്റിൽ രൂപമാറ്റം വരുത്താൻ ആരുണ്ടെന്നായി അന്വേഷണം. കായംകുളത്ത് ഒരു വർക്ക് ഷോപ്പ് ഉണ്ടെന്നറിഞ്ഞതോടെ കൊല്ലത്തെ എൻഫീൽഡ് ഷോറൂമിലെത്തി 1,80,000 രൂപ നൽകി എൻഫീൽഡ് ക്ളാസിക് 350 ബുക്ക് ചെയ്തു.

ബുള്ളറ്റ് കായംകുളത്തെ വർക്ക്ഷോപ്പിലെത്തിച്ച് ഭിന്നശേഷിക്കാരന് ഉപയോഗിക്കാവുന്ന വിധത്തിലേക്ക് മാറ്റിയെടുത്തു. 30,000 രൂപ അതിന് ചെലവായി. രജിസ്ട്രേഷൻ കഴിഞ്ഞില്ലെങ്കിലും നാല് ചക്ര ബുള്ളറ്റുമായി അജികുമാർ നാട്ടിൽ നിറഞ്ഞ് നിൽക്കുകയാണ്.

കൈകൊണ്ട് നിയന്ത്രിക്കാം

ബുള്ളറ്റിന്റെ ഇരുവശത്തും ഓരോ ചെറിയ ടയറുകൾ ഫിറ്റ് ചെയ്തു. കൈകൊണ്ട് സ്റ്റാർട്ട് ചെയ്യാം. ഗിയർ മാറ്റാനും ബ്രേക്ക് പിടിക്കാനും ക്ളച്ചിനും കൈവിരലുകൾ മതി. ക്ളച്ചും ബ്രേക്കും ആക്ടീവയ്‌ക്ക് സമാനമായ രീതിയിലാണ് ക്രമീകരിച്ചത്. പരസഹായം കൂടാതെ ബുള്ളറ്റിൽ കയറാനും ഇറങ്ങാനും സംവിധാനമുണ്ട്.

മൈലേജ് കുറയും

സാധാരണ ഒരു ലിറ്റർ പെട്രോളിന് 40 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ ഇത്തരം സംവിധാനങ്ങളുള്ള ബുള്ളറ്റിന് 8 കിലോമീറ്റർ മൈലേജ് വരെ കുറയും. ടയറിന്റെ പ്രത്യേകതയാണ് കാരണം.