kaumudy-news-headlines

1. നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വിചാരണ വേഗത്തില്‍ ആക്കണം എന്ന ഉത്തരവ് പിന്‍വലിക്കണം എന്ന ആവശ്യം കോടതി തള്ളി. ചാക്കിലെ പൂച്ച പുറത്തു ചാടി എന്ന് പരാമര്‍ശം. പ്രതികളുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ആറ് മാസത്തിനകം വിചാകണം പൂര്‍ത്തി ആക്കണം എന്നായിരുന്നു കോടതി ഉത്തരവ്

2. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാന്തര ചര്‍ച്ചകള്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഒന്നിന്റേയും രേഖകള്‍ കാണാന്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, പുറത്തു വന്ന രേഖകള്‍ സത്യമായതിനാല്‍. ഇത് അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് എന്തിന്. അഴിമതി നടന്നിട്ടില്ല എങ്കില്‍ എന്തിന് അന്വേഷണത്തെ ഭയക്കണം എന്നും രാഹുലിന്റെ ചോദ്യം

3. നടന്നിരിക്കുന്നത്, കൃത്യമായ അഴിമതി. പ്രധാനമന്ത്രിക്ക് എതിരെ കേസ് എടുക്കാനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. കരാര്‍ മനപൂര്‍വം വൈകിപ്പിച്ചത്, അനില്‍ അംബാനിയ്ക്ക് അനധികൃതമായി പണം നല്‍കാന്‍. പ്രധാനമന്ത്രി കരാറില്‍ ഇടപെടല്‍ നടത്തിയത്, പ്രതിരോധ വകുപ്പിന്റെ എതിര്‍പ്പുകള്‍ എല്ലാം മറികടന്ന്. റഫാല്‍ രേഖകള്‍ കാണാതായതില്‍ മാദ്ധ്യമങ്ങള്‍ക്ക് എതിരെ അന്വേഷണം വേണം എന്ന് പറയുന്ന കേന്ദ്രം എന്തുകൊണ്ട് 30,000 കോടിയുടെ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് പറയുന്നു എന്നും രാഹുല്‍

4. വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൂടുതല്‍ തെളിവുകളുമായി പൊലീസ്. വെടിവയ്പ്പ് ആരംഭിച്ചത് മാവോയിസ്റ്റുകള്‍ എന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ. ഇതിനെ പൊലീസ് പ്രതിരോധിക്കുക ആയിരുന്നു. വെടിവയ്പ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ച് അറിഞ്ഞിട്ടില്ല. പൊലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്ക് ഇല്ലെന്നും മാദ്ധ്യമങ്ങളോട് ഐ.ജി. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറി എന്നും പ്രതികരണം

5. ഇന്നലെ രാത്രി ആണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരാള്‍ കസ്റ്റഡിയില്‍ ഉണ്ട് എന്നും റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ ഉള്‍പ്പടെ റിസോര്‍ട്ടിന് സമീപമുള്ള കാട്ടിലേക്ക് ഉള്‍ വലിഞ്ഞിരിക്കുക ആണ്. പൊലീസിന് പുറമെ തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു.

6. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ സി.പി.എം സംസ്ഥാന നേതൃ യോഗങ്ങള്‍ തലസ്ഥാനത്ത്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ തയാറാക്കിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുന്നു. സിറ്റിംഗ് എം.പിമാരില്‍ പി.കരുണാകരന്‍ ഒഴികെയുള്ളവരുടെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം അവശേഷിക്കുന്നത്. ഇവിടെ പി.രാജീവ്, സാജു പോള്‍ എന്നിവരെയാണ് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം

7. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്റെ പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നത് എങ്കിലും, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരജാന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സമിതിയിലെ ചര്‍ച്ച നിര്‍ണായകം ആവും. ശനി ആഴ്ച ആണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം. അഞ്ചു നിയമസഭാ സമാജികരാണ് പട്ടികയില്‍ ഇടംപിടിച്ച് ഇരിക്കുന്നത്. കോട്ടയത്ത് വി.എന്‍.വാസവനെ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വനിതാ പ്രാതിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ ഡോ. സിന്ധുമോള്‍ ജേക്കബിന് നറുക്കുവീഴും.

8. അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതി അംഗീകാരം നല്‍കും. രാജ്യത്ത് 48 സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള പട്ടികയാണ് ദേശീയ സമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് കേരളത്തില്‍ സി.പി.ഐ ജനവിധി തേടുന്നത്

9. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയുടെ ആവശ്യം. വിമാന താവളത്തിനായി തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258 ഏക്കര്‍ഭൂമിയുടെ ഉടമസ്ഥ അവകാശം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍

10. സ്വകാര്യ വത്കരണം ഉണ്ടാകില്ലെന്ന ധാരണയില്‍ 2003ല്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കിയിരുന്നു എന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍. വിമാന താവളത്തിന് ആയുള്ള സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സ്വകാര്യ വത്കരണത്തിന് എതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.