ന്യൂഡൽഹി: ഗുജറാത്തിലെ പട്ടേൽ സമുദായ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിലേക്ക്. മാർച്ച് 12ന് ഹാർദിക് കോൺഗ്രസിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്തിലെ ജാംനഗറിൽ നിന്നും ഹാർദിക്ക് മത്സരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗർ. ഇത് പാട്ടീദാർ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ഈ യുവനേതാവിലൂടെ പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഹാർദിക്കിന്റെ പാർട്ടി പ്രവേശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹാർദിക് കോൺഗ്രസിലെത്തുന്നത് ഗുജറാത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ഹാർദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്‌നൗവിൽ വച്ചാണ് പട്ടേൽ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാർദിക് അന്ന് വ്യക്തമാക്കിയിരുന്നില്ല.