news

1. വയനാട്ടില്‍ വൈത്തിരിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് ഓപ്പറേഷന്‍ അനാക്കോണ്ട എന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി തുടരും. ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് വെടിയുതിര്‍തത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളാണ് ആദ്യം വെടി ഉതിര്‍ത്തത് എന്നും പൊലീസ്. ആയുധധാരികളായ 18 പേരാണ് റിസോര്‍ട്ടില്‍ എത്തിയത്

2. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരിക്കില്ലെന്നനും ഐ.ജി. രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് വനത്തിന് ഉള്ളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് സഹോദരങ്ങള്‍ രംഗത്ത്. ജലീലിനെ പൊലീസ് പിടിച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയതായി സംശയമുണ്ട്.

3. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടര്‍ക്കും എസ്.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരങ്ങള്‍. ഇന്നലെ രാത്രി എട്ടരയോടെ ആണ് ദേശീയ പാതയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ വരെ നീണ്ടു നിന്ന് ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത്. പൊലീസിന് പുറമെ തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു.

4. കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ചവറ സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനിയാണ് സരസന്‍ പിള്ള.ഇയാള്‍ക്ക് എതിരെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും സംഭവത്തിലെ ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു.

5. കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്ക് എതിരെ ചുമത്തും. സരസന്‍പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.എം നീക്കി. സരസന്‍ പിള്ളക്ക് എതിരെ വ്യക്തമായ തെളിവ് ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മുഖ്യ മന്ത്രിക്കും ഡി.ജി.പി ക്കും പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 14ന് രാത്രിയാണ് സരസന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. രഞ്ജിത്തിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ജയില്‍ വാര്‍ഡന്‍ വിനീതാണ് കേസിലെ ഒന്നാം പ്രതി

6. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കി സി.പി.എം സംസ്ഥാന സമിതി. ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ സി.പി.എം സ്ഥാനാര്‍ത്ഥിയാകും. ഇന്നസെന്റിന് ഒരു അവസരം കൂടി നല്‍കാന്‍ സംസ്ഥാന സമിതിയില്‍ ധാരണ. തീരുമാനം, സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന്. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാകും.

7. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരജാന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സമിതിയിലെ ചര്‍ച്ച നിര്‍ണായകം ആവും. ശനി ആഴ്ച ആണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് നാളെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരും. അഞ്ചു നിയമസഭാ സമാജികരാണ് ഇത്തവണ പട്ടികയില്‍ ഇടംപിടിച്ച് ഇരിക്കുന്നത്. കോട്ടയത്ത് വി.എന്‍.വാസവനെ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വനിതാ പ്രാതിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ ഡോ. സിന്ധുമോള്‍ ജേക്കബിന് നറുക്കുവീഴും.

8. അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ദേശീയ നിര്‍വ്വാഹക സമിതി അംഗീകാരം നല്‍കി. രാജ്യത്ത് 48 സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള പട്ടികയാണ് ദേശീയ സമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ചിത്. ഉത്തര്‍ പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് കേരളത്തില്‍ സി.പി.ഐ ജനവിധി തേടുന്നത്

9. തിരുവന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗം പെടുത്തിയ കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. കേസില്‍ ഇമാമിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. കോടതിയുടെ ചോദ്യം ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേ.

10. അതേസമയം വിതുര തൊളിക്കോട് മുന്‍ ഇമാമിന്റെ പീഡനത്തിന് ഇരയായ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തുടരണം എന്ന് ഹൈക്കോടതി. പെണ്‍കുട്ടി പരീക്ഷ എഴുതാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണം എന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

11. ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേ്. ഗ്രനേഡ് ആക്രമണമാണ് നടന്നത് എന്ന് പ്രാഥമിക നിഗമനം. ബസിനുള്ളില്‍ സ്‌ഫോടന വസ്തു സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശം പൊലീസ് വലയത്തില്‍. അതിനിടെ, ജമ്മു കാശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.

12. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്തെ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കാശ്മീരില്‍ സുരക്ഷാ സേനകള്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. ഇന്നലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.