crime

കണ്ണൂർ: മഞ്ചേശ്വരം സ്വദേശിയായ യുവാവ് കാമുകിയുടെ മരണ വാർത്ത അറിഞ്ഞത് ‌ഞെട്ടലോടെയായിരുന്നു. തുടർന്ന് കാമുകിയുടെ കുഴിമാടം തിരഞ്ഞ് മഞ്ചേശ്വരത്ത് നിന്ന് കണ്ണൂരേക്ക് പുറപ്പെട്ടു. എന്നാൽ പിന്നീടാണ് യുവാവ് സത്യാവസ്ഥ തിരിച്ചറിയുന്നത്. സംഭവം പൊലീസ് പറയുന്നതിങ്ങനെ.

21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെയാണ് 19 കാരിയായ യുവതിയുമായി സൗഹ‌ൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ ബന്ധം വളർന്ന് പ്രണയമായി മാറുകയും ചെയ്തു. യുവതിയുടെ സുഹ‌ൃത്ത് വഴിയാണ് ഇവർ സംസാരിച്ചത്. എന്നാൽ ഒരു ദിവസം വിളിച്ചപ്പോൾ യുവതി മരണപ്പെട്ടതായി സുഹ‌ൃത്ത് യുവാവിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് കാമുകിയുടെ കുഴിമാടം തേടി കണ്ണൂരേക്ക് പുറപ്പെട്ടത്.

സുഹ‌ൃത്തിനോടൊപ്പം കണ്ണൂരിലെത്തിയ യുവാവിന് കൃത്യമായ സ്ഥലം അറിയില്ലായിരുന്നു. ഫോണിൽ വിളിച്ചപ്പോഴും പെൺകുട്ടി തന്റെ വീടിനെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ പറഞ്ഞിരുന്നില്ല. കണ്ണൂരിലെ മട്ടന്നൂർ,​ ചാലോട്,​ ചാവശേരി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിൽ യുവാവ് പെൺകുട്ടിയുടെ കുഴിമാടത്തിനായി തിരഞ്ഞു. തുടർന്ന് പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരുന്നത്.

പൊലീസ് യുവതിയുമായി ബന്ധപ്പെടാറുള്ള നമ്പറിൽ വിളിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. കാമുകി മരണപ്പെട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാൻ അവർ ഉപയോഗിച്ച അടവാണ് മരണ വാർത്തയെന്നും പോലീസ് വ്യക്തമാക്കി. സത്യം മനസിലാക്കിയ യുവാവ് മഞ്ചേശ്വരത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.