അടൂർഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ താൻ വിശ്വസിക്കില്ലെന്ന് മലയാള സിനിമയിലെ മുതിർന്ന നടി കവിയൂർ പൊന്നമ്മ.
കേരളകൗമുദി ഫ്ളാഷിന് നൽകിയ അഭിമുഖത്തിലായിരുന്നു കവിയൂർ പൊന്നമ്മയുടെ പരാമർശം. അടൂർ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോൾ ഞെട്ടലോടെയായിരുന്നു കവിയൂർ പൊന്നമ്മ പ്രതികരിച്ചത്. താൻ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു.
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ-
'അങ്ങേര് പാവം മനുഷ്യൻ. അങ്ങേരെ കൊണ്ടൊന്നും.....(ചിരിക്കുന്നു). ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല'. ( അഭിമുഖത്തിന്റെ പൂർണരൂപം മാർച്ച് ലക്കം ഫ്ളാഷ് മൂവീസിൽ).
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അടൂർഭാസിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഫ്ളാഷ് മൂവീസിലൂടെ ലളിത നടത്തിയത്. ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ലളിതയുടെ തുറന്നു പറച്ചിൽ. ഇത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
'ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനെക്കാൾ സ്വാധീനവും പ്രാപ്തിയും അടൂർഭാസിക്കുണ്ടായിരുന്നു. ഒരിക്കൽ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാൻ തുടങ്ങി. ഒടുവിൽ ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടൻ ബഹദൂർ) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോൾ സഹികെട്ട് അന്ന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ ഞാൻ പരാതി നൽകുകയായിരുന്നു. എന്നാൽ അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടൻ ഉമ്മർ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങൾക്ക് ഈ സ്ഥാനത്തിരിക്കാൻ എന്ന് ഒടുവിൽ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു' കെ.പി.എ.സി ലളിത പറഞ്ഞു.