nirav-modi-bungalow

മുംബയ്: പി.എൻ.ബി തട്ടിപ്പിൽ രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് തകർത്തു. പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് ബംഗ്ലാവ് തകർത്തത്. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്.

കയ്യേറ്റങ്ങളും നി‍ർമ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 സ്വകയർ ഫീറ്റ് വിസ്തീർണ്ണമുള്ളതാണ് ബംഗ്ലാവ്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാൻ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഡ്രൈവ് വെ, സെക്യൂരിറ്റി ഗേറ്റ്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ബംഗ്ലാവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റിസോർട്ടിന് സമാനമായ ആഢംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്. മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്‌തുക്കൾ ലേലത്തിൽ വയ്‌ക്കും.