loksabha-election

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുക്കാതെ വിട്ട പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽ.ഡി.എഫിന്റെ അന്തിമസ്ഥാനാർത്ഥി പട്ടികയായി. രണ്ട് സ്വതന്ത്രരെ അടക്കം 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ സ്വതന്ത്രനായി ചാലക്കുടിയിൽ മത്സരിച്ച നടൻ ഇന്നസെന്റ് ഇക്കുറി ചാലക്കുടിയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. ഇടുക്കിയിൽ ജോയിസ് ജോർജും പൊന്നാനിയിൽ പി.വി. അൻവറുമാണ് സി.പി.എം സ്വതന്ത്രർ.

സി.പി.എമ്മിന്റെ നാലും സി.പി.ഐയുടെ രണ്ടും സിറ്റിംഗ് എം.എൽ.എമാരാണ് മത്സരരംഗത്ത്. നെടുമങ്ങാട് എം.എൽ.എ സി. ദിവാകരൻ തിരുവനന്തപുരത്തും അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും അരൂർ എം.എൽ.എ എ.എം. ആരിഫ് ആലപ്പുഴയിലും ആറന്മുള എം.എൽ.എ വീണ ജോർജ് പത്തനംതിട്ടയിലും കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ്കുമാർ കോഴിക്കോടും നിലമ്പൂർ എം.എൽ.എ പി.വി. അൻവർ പൊന്നാനിയിലും ആണ് മത്സരിക്കുന്നത്. കണ്ണൂരിലെ സിറ്റിംഗ് എം.പി കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും വീണ ജോർജുമാണ് ഇരുപതംഗ സ്ഥാനാർത്ഥിപട്ടികയിലുൾപ്പെട്ട രണ്ട് വനിതകൾ. മുപ്പതുകാരനായ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായപ്പോൾ 76കാരനായ സി. ദിവാകരനാണ് പ്രായത്തിൽ മൂത്ത സ്ഥാനാർത്ഥി.

വനിതകൾ രണ്ട് പേരിലൊതുങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോൾ, രണ്ട് വനിതകളും ജയിക്കുന്ന മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കൂടുതൽ പേർ ഉൾപ്പെടേണ്ടതായിരുന്നു. ഓരോ മണ്ഡലത്തിന്റെയും പ്രത്യേകതകളനുസരിച്ചല്ലേ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവൂ. ജയസാദ്ധ്യത മാത്രമാണ് മാനദണ്ഡം. കൂടുതൽ എം.എൽ.എമാരെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽ.ഡി.എഫിന്റെ ആത്മവിശ്വാസമാണ് കാണിക്കുന്നത്. അവർ ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഒരു പ്രയാസവുമുണ്ടാവില്ല. എം.എൽ.എമാർ മുൻകാലങ്ങളിലും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2009ൽ യു.ഡി.എഫിന്റെ നാല് എം.എൽ.എമാർ മത്സരിച്ചിട്ടുണ്ട്. അന്നവർ ജയിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ഇടപെടാനുള്ള ശേഷി വർദ്ധിക്കണം. ഉറച്ച മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരാൻ ഇടതുപക്ഷത്തിന്റെ അംഗബലം വർദ്ധിക്കണം. 2004ൽ കേരളത്തിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. അത്തവണ ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തി കേന്ദ്രത്തിൽ മതനിരപേക്ഷസർക്കാർ രൂപീകരിക്കപ്പെട്ടു. 18 സീറ്റ് അന്ന് എൽ.ഡി.എഫിന് ലഭിച്ചതിനാലാണ് അത് സാധിച്ചത്. ഇപ്പോൾ പ്രഖ്യാപിച്ച 20 പേരും ഇനി ഏതെങ്കിലും പാർട്ടിയുടേതല്ല, എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്.

സിറ്റിംഗ് എം.പിയായ പി. കരുണാകരനെ മാത്രം ഒഴിവാക്കിയതിനെപ്പറ്റി ചോദിച്ചപ്പോൾ, തുടർച്ചയായി മൂന്ന് തവണ എം.പിയായ പി. കരുണാകരന്റെ സേവനം പാർട്ടിക്ക് സംഘടനാരംഗത്ത് ആവശ്യമുള്ളതിനാലാണെന്ന് കോടിയേരി മറുപടി നൽകി. എ. സമ്പത്ത് മൂന്ന് തവണയായെങ്കിലും അത് തുടർച്ചയായിട്ടല്ലെന്നും കോടിയേരി വ്യക്തമാക്കി.

ഇടത് സ്ഥാനാർത്ഥി പട്ടിക

കാസർകോട് - കെ.പി സതീഷ് ചന്ദ്രൻ

വടകര - കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ

കണ്ണൂർ- പി.കെ ശ്രീമതി

കോഴിക്കോട് - പ്രദീപ് കുമാർ എം.എൽ.എ

വയനാട് - പി.പി സുനീർ (സി.പി.ഐ)

മലപ്പുറം- എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.സാനു 

ആലത്തൂർ - ഡോ.പി.കെ ബിജു

പാലക്കാട് - എം.ബി രാജേഷ്

തൃശൂർ - രാജാജി മാത്യു തോമസ് (സി.പി.ഐ)

ചാലക്കുടി - ഇന്നസെന്റ് എം.പി.

എറണാകുളം - പി.രാജീവ്

ഇടുക്കി- ജോയ്സ് ജോർജ് എം.പി (ഇടത് സ്വതന്ത്രർ)​

കോട്ടയം - ജില്ലാ സെക്രട്ടറി വി.എൻ വാസവൻ

ആലപ്പുഴ - അഡ്വ എ.എം ആരിഫ്  എം.എൽ.എ

പത്തനംതിട്ട - വീണ ജോർജ് എം.എൽ.എ

കൊല്ലം - സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ ബാലഗോപാൽ 

ആറ്റിങ്ങൽ - എ. സമ്പത്ത് എം.പി.

പൊന്നാനി- പി.വി അൻവർ (ഇടത് സ്വതന്ത്രർ)​

മാവേലിക്കര- ചിറ്റയം ഗോപകുമാർ (സി.പി.ഐ)

തിരുവനന്തപുരം- സി.ദിവാകരൻ (സി.പി.എെ)​