ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി.വി അൻവർ എം.എൽ.എയെ സി.പി.എം സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തെ വിമർശിച്ച് വി.ടി ബൽറാം രംഗത്ത്. പൂത്ത കാശുണ്ടെന്നതല്ലാതെ കോമൺസെൻസ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോൾ "തൊഴിലാളി വർഗ്ഗ" പാർട്ടിയുടെ വാത്സല്യഭാജനങ്ങൾ. ഇവർ നൽകുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സി.പി.എം എന്ന അധികാര വർഗ്ഗ പാർട്ടിയുടെ നെഗളിപ്പിന് ആധാരം. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
നിലവിൽ നിലമ്പൂർ എം.എൽ.എയായ പി.വി അൻവർ പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആകെയുള്ള 20 പാർലമെന്റ് സീറ്റിൽ ഒന്നിലേക്ക് കേരളത്തിലെ "ഇടതുപക്ഷം" എന്നവകാശപ്പെടുന്ന സിപിഎം മുന്നണി സ്ഥാനാർത്ഥിയായി നിർത്തുന്ന, നിലവിൽ അവർ തന്നെ എം.എൽ.എ ആക്കിയ ഒരാളുടെ പത്രസമ്മേളനമാണിത്. ലോക്സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് കീഴടങ്ങുന്നതിനേക്കുറിച്ചുള്ള വിലാപവുമായിരുന്നു ഒരു കാലത്ത് സി.പി.എം പ്രസംഗത്തൊഴിലാളികളുടെ ഇഷ്ടവിഷയം. എന്നാൽ, പൂത്ത കാശുണ്ടെന്നതല്ലാതെ കോമൺസെൻസ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോൾ "തൊഴിലാളി വർഗ്ഗ" പാർട്ടിയുടെ വാത്സല്യഭാജനങ്ങൾ. ഇവർ നൽകുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സി.പി.എം എന്ന അധികാര വർഗ്ഗ പാർട്ടിയുടെ നെഗളിപ്പിന് ആധാരം.
എന്നിട്ടും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നത് ഞങ്ങളാണ്, ഏറ്റവും വലിയ ബുദ്ധിജീവികൾ ഞങ്ങളാണ് എന്നൊക്കെയുള്ള സി.പി.എം പക്ഷക്കാരുടെ തള്ളാണ് സഹിക്കാൻ വയ്യാത്തത്.