news

1. ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ക്യാംപുകളില്‍ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ കരയുക ആയിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ചിലര്‍ ഇന്ത്യയുടെ ഭക്ഷണം കഴിച്ചു കൊണ്ട് പാകിസ്ഥാനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത് എന്നും മോദി. പ്രതികരണം, ഉത്തര്‍ പ്രദേശില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ

2. ബാലാകോട്ട് തീവ്രവാദ ക്യാംപുകളില്‍ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതിന് തെളിവില്ലെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും മോദിയുടെ മറുപടി. വ്യോമാക്രമണം നടന്ന കാര്യം, പാകിസ്ഥാന്‍ പോലും സമ്മതിച്ചു. വ്യോമ സേനയും അത് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും സംശയമാണ്. അവര്‍ പാകിസ്ഥാനെ സഹായിക്കുന്നു എന്നും കൂട്ടിച്ചേര്‍ക്കല്‍

3. അതിനിടെ, പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ മുന്‍പ് ഇന്ത്യന്‍ ജയിലില്‍ നിന്ന് പാകിസ്ഥാനിലേക്ക് അയച്ചത് ബി.ജെ.പി അല്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം, കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കവെ. രാജ്യത്തിന്റെ കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ അഴിമതിക്കാര്‍ മത്സരിക്കുന്നു എന്നും മോദിയെ അധിക്ഷേപിച്ചാല്‍ വോട്ട് ലഭിക്കും എന്നാണ് അവര്‍ കരുതുന്നത് എന്നും പ്രധാനമന്ത്രി നേരത്തെ കുറ്റപ്പെടുത്തി ഇരുന്നു. ഇതിന് മറുപടി ആയാണ് രാഹുലിന്റെ പരാമര്‍ശം

4. എല്‍.ഡി.എഫില്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനുള്ള പരിഗണനാ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം എന്നും സൂചന

5. സിറ്റിംഗ് സീറ്റുകളില്‍ വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിലവിലെ എം.പിമാരെ ഉള്‍പ്പെടുത്തി. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുമോ എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. വയനാട് സീറ്റില്‍ കെ. മുരളീധരന് പുറമെ എം.എം. ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ പരിഗണനയില്‍. തൃശൂരില്‍ വി.എം. സുധീരന്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

6. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലോക്സഭയിലേക്ക് മൂന്ന് സീറ്റ് വേണം എന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നിന്നു എങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.

7. ഇ.ടി മുഹമ്മദ് ബഷീര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പൊന്നാനിയില്‍ ജനവിധി തേടുന്നത്. സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ആണ് ബഷീറിന്റെ എതിരാളി. മലപ്പുറത്ത് സി.പി സാനു കുഞ്ഞാലിക്കുട്ടിക്ക് എതിരാളി ആവും.

8. വടകരയില്‍ പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയേക്കും. എം.വി ജയരാജന് പകരം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവരം. ഇ.കെ. നയനാര്‍ മുഖ്യമന്ത്രി ആയിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച പരിചയം പിണറായിക്ക് ഒപ്പം എത്തുമ്പോള്‍ ശശിയ്ക്ക് തുണ ആവും

9. 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന് മുന്നോടി ആയുള്ള പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നാളെ മുതല്‍ ആരംഭിക്കും. പാലക്കാട് 10നും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ 11നും കണ്‍വെന്‍ഷനുകള്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര കൊല്ലം മണ്ഡലങ്ങളില്‍ 12ന് ആണ് കണ്‍വെന്‍ഷന്‍. തിരുവനന്തപുരത്ത് 13നും വയനാട്, പൊന്നാനി മണ്ഡലങ്ങളില്‍ 14നും കണ്‍വെന്‍ഷനുകള്‍ നടക്കും. 20ന് മുന്‍പ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് സമിതികളും രൂപീകരിക്കും

10. നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്ന കാര്യം അറിയാം ആയിരുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍. ഒരാളെ കണ്ടെത്തി എന്നതു കൊണ്ട് മാത്രം അദ്ദേഹത്തെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കും എന്ന് അര്‍ത്ഥമില്ല. നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുക ആണ് എന്നും പ്രതിരോധ മന്ത്രാലയം. പ്രതികരണം, നീരവ് മോദിയെ ലണ്ടനില്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ

11. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി, പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാദ്ധ്യമം ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനില്‍ നീരവ് മോദി താമസിക്കുന്നത്, 73 കോടി മൂല്യമുള്ള ആഡംബര ഫ്ളാറ്റില്‍ എന്നും ബിനാമി പേരില്‍ നീരവ് ഇപ്പോഴും വജ്രവ്യാപാരം തുടരുന്നതായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു