news

1. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ വാര്‍ത്താ സമ്മേളനം ഉടന്‍. നാല് നിയമസഭ തിരഞ്ഞെടുപ്പുകളുടെ തീയതിയും പ്രഖ്യാപിക്കും. ആന്ധ്ര പ്രദേശ്, സിക്കിം, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങലിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുന്നത്


2. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കാന്‍ സാധ്യത. വൈകിട്ട് 6.45ന് ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തീയതി നീട്ടും എന്ന് അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു.ഏഴോ എട്ടോ ഘട്ടങ്ങിലായി തിരഞ്ഞെടുപ്പ് നടത്തും എന്നും സൂചന.

3. ലോക്സഭ തിരഞ്ഞെടുപ്പിലെ നിര്‍ണായക സ്‌ക്രീനിംഗ് കമ്മിറ്റി നാളെ ചേരാനിരിക്കെ നിലപാട് അറിയിച്ച് കെ.സി വേണുഗോപാല്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വേണുഗോപാല്‍. സംഘടനാ ചുമതല ഉള്ളതിനാല്‍ മത്സരിക്കുന്നില്ലെന്ന്. ഡല്‍ഹിയില്‍ ഇരുന്ന് കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോട് ചെയ്യുന്ന നീതിക്കേടാണ്. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രതികരണം

4. കേരളം ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടാല്‍ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ സാധ്യത ഇല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വേണുഗോപാല്‍ നിലപാട് അറിയിച്ചത് ഇതിന് പിന്നാലെ. വേണുഗോപാലിന് പകരം ആലപ്പുഴയില്‍ ബി ബാബുപ്രസാദിനെ മത്സരിപ്പിക്കണം എന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അന്തിമ പട്ടിക നാളെ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയ്ക്ക് ശേഷം പുറത്ത് വരും.

5. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കേണ്ടെന്ന് എ.ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്നും ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ എത്തി. ചര്‍ച്ചയ്ക്കായി മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെയും വി.ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. 15നകം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും സാധ്യത

6. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് വിരാമമാകുന്നു. കോട്ടയത്ത് പി.ജെ ജോസഫ് തന്നെ മത്സരിക്കാന്‍ സാധ്യത. കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്ത് പുരോഗമിക്കുന്നു. മത്സരിക്കണം എന്ന ആവശ്യം പി.ജെ ജോസഫ് പാര്‍ലമെന്ററി യോഗത്തില്‍ ഉന്നയിച്ചിരുന്നു. യോഗത്തില്‍ മാണിയുടെ നിലപാട് നിര്‍ണായകമാകും

7. സ്ഥാനാര്‍ത്ഥി ആര് എന്ന കാര്യത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി അന്തിമ തീരുമാനം എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റിയിലും തീരുമാനം ആയില്ലെങ്കില്‍ അന്തിമ തീരുമാനം കെ.എം മാണിക്ക് വിടും. പി.ജെ ജോസഫ് ഒത്തു തീര്‍പ്പിന് വഴങ്ങിയാല്‍ എം.എല്‍.എമാരില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറുന്നു എന്ന് പാര്‍ലമെന്ററി യോഗത്തിന് ശേഷം സി.എഫ് തോമസ് അറിയിച്ചിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പ്രതികരണം

8. സജീവ രാഷട്രീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കുമ്മനം രാജശേഖരന്‍. ആര്‍.എസ്.എസോ ബി.ജെ.പിയോ ആവശ്യപ്പെട്ടിച്ചല്ല സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നത്. ശബരിമല പ്രക്ഷോഭകാലത്ത് സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ശബരിമല വിഷയം രാഷ്ട്രീയമായി ഗുണം ചെയ്യും.

9. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറി. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും. സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലില്‍ ആക്കിയത് രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളുടെ തെളിവാണെന്നും ഡല്‍ഹിയില്‍ കുമ്മനം.

10. പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതി നീരവ് മോദിക്ക് കുരുക്ക് മുറുകുന്നു. നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ യു.കെ അധികൃതരോടും ഇന്റപോളിനോടും ആവശ്യപ്പെടാന്‍ ഒരുങ്ങി സി.ബി.ഐ. തീരുമാനം, തട്ടിപ്പിന് ശേഷം ഇന്ത്യ വിട്ട നീരവ് ലണ്ടനിലാണെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ. നീരവ് മോദിക്ക് എതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

11. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ ആവശ്യം. വ്യാജ രേഖ ചമച്ച് നീരവ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാനുള്ള നീക്കം തടയാനാനും സി.ബി.ഐ ഇന്റര്‍പോളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി, പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാ ആഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാദ്ധ്യമം ദ ടെലിഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്