ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികൾക്ക് സോഷ്യൽമീഡിയയിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ട്വിറ്റർ,ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ചെയ്യാൻ പാടില്ലാത്ത ഒമ്പത് കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.
1-നാമനിർദ്ദേശം നൽകുന്ന സമയത്ത് സ്ഥാനാർത്ഥികൾ തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റർ എന്നീ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം.
2-ട്വിറ്ററിലോ ഫേസ്ബുക്കിലോ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മുൻകൂർ സാക്ഷ്യപ്പെടുത്തിയുള്ള അനുവാദം വാങ്ങിയിരിക്കണം.
3-പരിശോധനയ്‌ക്ക് വിധേയമാക്കാത്ത പരസ്യങ്ങൾ ഫേസ്ബുക്ക്,യൂട്യൂബ്, ഗൂഗിൽ എന്നിവിടങ്ങളിൽ പോസ്റ്റു ചെയ്യാൻ പാടില്ല.
4- സോഷ്യൽ മീഡിയയിൽ നൽകുന്ന എല്ലാ പരസ്യങ്ങളുടെയും മൊത്തം ചിലവുകൾ അവരുടെ തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തിയിരിക്കണം.
5-സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിക്കാൻ പാടില്ല.
6-സോഷ്യൽ മീഡിയയിൽ നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ പരാതികൾ സ്വീകരിക്കാൻ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെ നിയമിക്കും.
7-ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ല.
8-ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നിവിടങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും എടുത്ത് കാണിക്കപ്പെടും.
9-വാട്സപ്പ് ഉപയോഗിക്കുന്നതിൽ പ്രത്യേക നിർദ്ദേശങ്ങൾ ഇല്ല.
ഏപ്രിൽ 11മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർമാരായ അശോക് ലവാസയും സുശീൽ ചന്ദ്രയും ഇന്നലെ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.