തിരുവനന്തപുരം: വയനാട് വൈത്തിരിയിൽ മാവോയിസ്റ്രും പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ സിപി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വയനാട് ജില്ലാ കളക്ടർ എ.ആർ അജയ കുമാറിനെ ചുതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
വൈത്തിരിയിൽ ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സി.പി ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയൽ അന്വേഷണവും ആവശ്യമാണ്. കേസിൽ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.