election

പൊന്നാനി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും നിലമ്പൂർ എം.എൽ.എയുമായ പി.വി അൻവറുമായി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവിനെ ലീഗ് പ്രവർത്തകര്‍ വഴിയിൽ തടഞ്ഞു. മുൻ ഡി.സി.സി ഭാരവാഹിയും കെ.പി.സി.സി അംഗവുമായ എം.എൻ.കുഞ്ഞഹമ്മദ് ഹാജിയെ ആണ് ലീഗ് പ്രവർത്തകർ തടഞ്ഞത്.

പൊന്നാന്നിയിൽ വെച്ചാണ് ലീഗ് പ്രവർത്തകർ കുഞ്ഞഹമ്മദ് ഹാജിയുടെ കാർ തടഞ്ഞ് നിറുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കാറ് തടഞ്ഞ ശേഷം കുഞ്ഞഹമ്മദ് ഹാജിയോട് തട്ടിക്കയറുന്ന പ്രവർത്തകർ നിങ്ങൾ പണത്തിന് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്നെല്ലാം പറയുന്നുണ്ട്.

എന്നാൽ ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച് പി.വി അൻവറിനെ അവിചാരിതമായി കണ്ടതാണെന്നാണ് എം.എൻ. കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. നേരത്തെ നിയസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുരങ്ങാടി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലത്ത് മത്സരിച്ച സമയത്തും കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സമാനമായ ആരോപണം ഉണ്ടായിരുന്നു.