ന്യൂഡൽഹി: എല്ലാ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളും ഇന്ന് നാല് മണിക്ക് മുമ്പായി സർവീസ് നിറുത്തിവയ്‌ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. എത്യോപ്യൻ വിമാന ദുന്തത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബോയിംഗിന്റെ 737 മാക്‌സ് 8 വിമാനങ്ങളുടെ സർവീസ് അടിയന്തരമായി നിറുത്തിവയ്‌ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, സ്വകാര്യ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് കഴിഞ്ഞ ദിവസം ഈ ഉത്തരവ് ലംഘിച്ചിരുന്നു. 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് എട്ട് സർവീസുകളാണ് സ്പൈസ്ജെറ്റ് നടത്തിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും വിമാനങ്ങളുടെ സർവീസ് നിറുത്തിവയ്‌ക്കുമെന്നും സ്പൈസ്ജെറ്റ് അറിയിക്കുകയും ചെയ്തിരുന്നു.
ഹോംഗോംഗ്-ഡൽഹി, ദുബയ്-കൊച്ചി തുടങ്ങിയ സർവീസുകളാണ് സ്പൈസ് ജെറ്റ് രാത്രി നടത്തിയത്. യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർവീസ് പുനഃക്രമീകരിക്കും. ഇന്ന് മുതൽ വിമാനത്തിന്റെ സർവീസ് നിറുത്തുമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ച സ്പൈസ്ജെറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്.