മുംബയ്: 2019ലെ ലോക്‌സഭാ തിഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കാം, പക്ഷെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവില്ലെന്ന് എൻ.സി.പി നേതാവ് ശരത് പവാർ പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അതിനുള്ള സീറ്റുകളൊന്നും ബി.ജെ.പിക്ക് ലഭിക്കാൻ പോകുന്നില്ലെന്നും പവാർ വ്യക്തമാക്കി.
ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായാലും മറ്റ് പാർട്ടികളുടെ സഹായമില്ലാതെ അവർക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല. അധികാരം പിടിക്കാൻ ബി.ജെ.പി മറ്റു പാർട്ടികളുടെ പിന്തുണ തേടിയാൽ അവർ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിർദേശിക്കില്ല, മറ്റു പേരുകളാകും മുന്നോട്ട് വയ്‌ക്കക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 48 സീറ്റിൽ 45 സീറ്റുകളും ബി.ജെ.പി സഖ്യം നേടുമെന്ന് അമിത്ഷായുടെ അവകാശവാദത്തെ പവാർ പരിഹസിച്ചു. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണ്. 48 സീറ്റുകളിലും തന്റെ പാർട്ടി ജയിക്കുമെന്ന് അദ്ദേഹം പറയണമെന്നും പവാർ പരിഹസിച്ചു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 283 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. എൻ.ഡി.എ സഖ്യത്തിന് 326 സീറ്റുകളും ലഭിച്ചിരുന്നു.