tikkaram-meena

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓ‌ഫീസർ ടിക്കാറാം മീണ പറഞ്ഞു. അതേസമയം,​ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ തൃപ്‌തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള യോഗത്തിനു ശേഷം പറഞ്ഞിരുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നും, എന്നാൽ എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.

ജനങ്ങളെ ബോധവൽക്കരിക്കാനുള്ള അവകാശം ബി.ജെ.പിക്കുണ്ട്. എന്നാൽ മതവികാരമുണർത്തുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് വ്യക്തമായി. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ലക്ഷ്‌മണരേഖ എന്തെന്ന് നന്നായി അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.