വാഷിംഗ്ടൺ: പുൽവാമയിൽ സി.ആർ.പി.എഫ് ജവാന്മാരെ പാക് തീവ്രവാദികൾ കൂട്ടക്കൊല ചെയ്‌തതിന് പ്രതികാരമെന്നോണം ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ പ്രദേശത്ത് നിന്നും പാകിസ്ഥാൻ 200 മൃതദേഹങ്ങൾ ഒളിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി പാക് പൗരൻ രംഗത്തെത്തി.പാക് അധീന കാശ്‌മീരിലെ ആക്ടിവിസ്‌റ്റായ സെൻജെ ഹസ്നാൻ സെറിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങൾ ബാലകോട്ടിൽ നിന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിലേക്ക് മാറ്റിയതായി ഒരു ഉർദു മാദ്ധ്യമത്തിൽ റിപ്പോർട്ട് വന്നിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെയ്ഷെയുടെ മദ്രസ അവിടെയാണുണ്ടായിരുന്നതെന്ന് അവർ സമ്മതിച്ച കാര്യവുമാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ 200ൽ അധികം ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നും, അതുകൊണ്ട് ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂർണ വിജയമാണെന്നും സെറിംഗ് വ്യക്തമാക്കി.
വ്യോമാക്രമണം നടന്ന സ്ഥലത്തേക്ക് അന്താരാഷ്ട്ര, പ്രാദേശിക മാദ്ധ്യമങ്ങൾക്ക് പ്രവേശിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടങ്ങളിലും ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താൻ അനുവദിക്കാത്തതിനൽ ന്യായീകരണമില്ലെന്നും സെൻജെ സെറിംഗ് പറഞ്ഞു.
വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും അവർ ശത്രുക്കളോട് പോരാടാൻ പാക് സർക്കാരിനെ സഹായിച്ചവരാണെന്നും സൈനിക ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നു. എന്നാൽ വീഡിയോ ബാലക്കോട്ട് സംഭവത്തെ തുടർന്ന് ഉള്ളതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും,പാകിസ്ഥാൻ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Pakistan military officer admits to "martyrdom" of more than 200 militants during Indian strike on #Balakot. Calls the terrorists Mujahid who receive special favors/ sustenance from Allah as they fight to support PAK government [against enemies]. Vows to support families pic.twitter.com/yzcCgCEbmu
— #SengeSering ས།ཚ། (@SengeHSering) March 13, 2019