ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കുമെതിരെ അഴിമതി ആരോപണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടിൽ രാഹുൽ കുടുംബത്തിന് നേരിട്ട് പങ്കുള്ള രേഖകൾ ഉണ്ടെന്ന് ഇറാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റോബർട്ട് വാദ്ര ഭൂമി കുംഭകോണത്തിന്റെ ഭാഗമാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു. പ്രവാസി വ്യവസായി സി.സി തമ്പി, ആയുധ ഇടപാടുകാരൻ സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമെന്നാണ് സ്‌മൃതി ഇറാനി ആരോപിക്കുന്നത്. തെളിവുകൾ എൻഫോഴ്സ്‌മെന്റ് കണ്ടെത്തിയതായി സ്‌മൃതി ഇറാനി പറഞ്ഞു.
2009ലെ പെട്രോളിയം ഇടപാടുകളിലെ തട്ടിപ്പിൽ സി.സി തമ്പിയുടെ കമ്പനി പങ്കാളിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ എഴുപതു വർഷമായി കോൺഗ്രസ് രാജ്യത്ത് അഴിമതി മാത്രമാണ് നടത്തിയതെന്നും, വാദ്രയും ഗാന്ധി കുടുംബവും കൂടി രാജ്യത്തെ ചൂഷണം ചെയ്യുകയാണെന്നും സ്‌മൃതി ഇറാനി ആരോപിച്ചു.