നെടുമ്പാശേരി: ബ്യൂട്ടീഷൻ ജോലിക്കായി കുവൈറ്റിലെത്തിയ ശേഷം അറബിയുടെ വീട്ടിൽ അടിമപ്പണിക്ക് വിധേയമാകേണ്ടി വന്ന യുവതി ട്രാവൽ ഏജൻസിക്കെതിരെ ഇന്ന് വീണ്ടും പരാതി നൽകും.
മുവാറ്റുപുഴ അണനെല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ ഹണിമോൾ ജോർജാണ് (40) ഇന്നലെ മൂന്നരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ സംസ്ഥാന സംസ്ഥാന നേതൃത്വം ബിനോയ് വിശ്വം എം.പി മുഖേന കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടാണ് ഹണിയെ നാട്ടിലെത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. കൗമാരക്കാരായ രണ്ട് ആൺമക്കളുള്ള വീട്ടമ്മയാണ് ഹണി.
ബ്യൂട്ടീഷൻ ജോലിക്കായി ഈരാറ്റുപേട്ടയിൽ ബഷീർ എന്നയാൾ നടത്തുന്ന ഏജൻസി മുഖേന ഒക്ടോബർ 28നാണ് ഹണി കുവൈറ്റിലേക്ക് പോയത്. വിസ, ടിക്കറ്റ്, മെഡിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങളുടെ പേരിൽ ലക്ഷങ്ങൾ യുവതിയിൽ നിന്ന് ഏജൻസി കൈപ്പറ്റി. എന്നാൽ തൊഴിൽ വിസയ്ക്ക് പരകം മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസയാണ് ഏജൻസി നൽകിയത്.
ഹൈദരാബാദിൽ നിന്നാണ് കുവൈറ്റിലേക്ക് കൊണ്ടുപോയത്. ഹൈദരാബാദിൽ നിന്നും വേറെയും ആളുകളുണ്ടെന്ന് പറഞ്ഞാണ് അവിടെയെത്തിച്ചത്. എന്നാൽ നാല് ദിവസം അവിടെ പാർപ്പിച്ച ശേഷം തനിച്ച് കയറ്റിവിടുകയായിരുന്നു. കുവൈറ്റിൽ ഏജൻസിയുടെ ജീവനക്കാരൻ ഷംസുദ്ദീനാണ് യുവതിയെ അറബിക്ക് കൈമാറിയത്. രണ്ട് കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില വീട്ടുജോലികളായിരുന്നു. ഫോൺ ചെയ്യാനോ ആരോടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ലത്രെ.
ബഷീറിനെ ബന്ധപ്പെട്ട് പലവട്ടം പരാതി അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞ് ബ്യൂട്ടീഷൻ സ്ഥാപനത്തിലേക്ക് മാറ്റാമെന്നായിരുന്നു മറുപടി. ഒരു മാസം കഴിഞ്ഞപ്പോൾ പിന്നെയും ഒരു മാസം കൂടി നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് തനിക്ക് മടങ്ങിപ്പോരണമെന്ന് പറഞ്ഞിട്ടും ഏജൻസി സഹായിച്ചില്ല. തന്നെ വീട്ടു ജോലിക്ക് കൈമാറി ഏജൻസിയുടെ ആളുകൾ ലക്ഷങ്ങൾ വാങ്ങിയെന്ന് ഹണി പറയുന്നു. മറ്റൊരു ഫിലിപ്പിയൻ സ്വദേശിനി ഇവിടെ വീട്ടുജോലിക്കെത്തിയെങ്കിലും ജോലി ഭാരത്താൽ ഏജൻസി തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഫെബ്രുവരി 28ന് ബ്യൂട്ടീഷൻ അസോസിയേഷൻ സംഘടന അംഗങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഹണി അയച്ച സന്ദേശമാണ് രക്ഷപ്പെടാൻ വഴിയൊരുങ്ങിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ട കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ സംസ്ഥാന പ്രസിഡന്റ് മഞ്ചു സുബാഷും കോഓർഡിനേറ്റർ സുബാഷും വിഷയത്തിൽ ഇടപ്പെട്ടു. ഏജൻസിക്കെതിെര യുവതിയുടെ ബന്ധുക്കൾ ഇരാറ്റുപേട്ട പൊലീസ് സ്റ്റേഷനിഷൽ പരാതിയും നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെയും എമ്പസിയുടെയും പ്രവാസി ഫെഡറേഷന്റെയും ഇടപെടലോടെയാണ് ഹണിക്ക് മോചനമായത്. കുവൈറ്റ് കേരള അസോസിയേഷനും സഹായവുമായി രംഗത്തുണ്ടായിരുന്നു.
നെടുമ്പാശേരിയിൽ ബ്യൂട്ടീഷൻ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ഹണിയെ വരവേറ്റു. ഭക്ഷണവും വിശ്രമവുമില്ലാത്തതിനാൽ ക്ഷീണിച്ച് അവശയായിരുന്നു ഹണി. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു. ഇത്തരത്തിൽ 14 പേർ ഇപ്പോഴും വീട്ടുതടങ്കലിലുണ്ടെന്ന് ഹണി പറഞ്ഞു. ഇവരെ കൂടി രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ. ഹണിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ സംസ്ഥാന ഭാരവാഹികൾക്കും ഏജൻസിയുടെ ഭീഷണിയുണ്ടായി. ഇതൊന്നും കാര്യമാക്കുന്നില്ലെന്നും വിദേശത്ത് ഇത്തരത്തിൽ കുടുങ്ങിയ മറ്റുള്ളവരെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്നും കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ സംസ്ഥാന കോർഡിനേറ്റർ സുഭാഷ് പറഞ്ഞു.