തിരുവല്ല: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിനി അയിരൂർ ചരുവിൽ കിഴക്കേതിൽ കവിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ബേൺ ഐ.സിയുവിൽ ചികിത്സയിലാണ്. വയറിൽ കുത്തേറ്റ് കവിതയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തിരുവല്ലയിലെ ആശുപത്രിയിൽ സർജറിക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിലെ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിച്ചത്. ഒരാഴ്ചയോളം ഐ.സിയുവിൽ തുടരേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ഇപ്പോൾ ആശുപത്രിയിലുണ്ട്.
അതിനിടെ പെൺകുട്ടി മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില അന്വേഷിച്ച് നിരവധി ഫോൺകോളുകളാണ് ആശുപത്രിയിൽ എത്തുന്നത്. മരിച്ചെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കെസടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ പി.ആർ.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
അതേസമയം, പ്രതി അജിൻ റെജി മാത്യു (18)വിനെ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.