റാസൽഖൈമ: ഓടിച്ചുകൊണ്ടിരുന്ന കാറിന്റെ ക്രൂസ് സംവിധാനം തകരാറിലായി വൻ അപകടത്തിൽ നിന്ന് യുവാവിന്റെ ജീവൻ രക്ഷിച്ച് ദുബായ് പൊലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം തകരാറിലായത്. 140കിലോമീറ്റർ വേഗതയിലാണ് ഇയാൾ കാർ ഓടിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് കാർ നിർത്താൻ സാധിക്കാതെയായപ്പോഴാണ് ഇയാൾ യു.എ.ഇ പൊലീസിന്റെ സഹായം തേടിയത്. തന്റെ ജീവിതം ഇതോടെ അവസാനിക്കുകയാണെന്ന് കരുതിയെന്ന് യുവാവ് പറഞ്ഞു.
റാസൽഖൈമ ട്രാഫിക്ക് മേധാവിയായ കേണൽ അഹമ്മദ് അൽ സം അൽ നഖ്ബിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തേക്ക് ആംബുലൻസ് ഉൾപ്പെടെ ഒരു സംഘം പൊലീസ് വ്യൂഹം കുതിച്ചെത്തി. പൊലീസ് പെട്രോളിംഗ് വാഹനങ്ങൾ റോഡിലെ തിരക്ക് കുറയ്ക്കാനായി മറ്റ് വാഹനങ്ങൾ റോഡിൽ നിന്ന് നീക്കാനുള്ള നടപടികളും സ്വീകരിച്ചു.
പൊലീസ് ഫോണിലൂടെ യുവാവുമായി ബന്ധപ്പെട്ട് വാഹനം നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ നൽകുകയും യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിർത്തുകയും ചെയ്തു. വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണമെന്നും പൊലീസ് യുവാവിനോട് പറഞ്ഞു.