ലണ്ടൻ: വസ്ത്രധാരണം മോശമാണെന്ന കാരണത്താൽ യുവതിയെ വിമാനത്തിൽ കയറ്റാൻ എയർലൈൻ ജീവനക്കാർ വിസമ്മതിച്ചതായി പരാതി. ലണ്ടനിലെ ബിർമിംഗ് ഹാമിലാണ് സംഭവം. യു.കെയിലെ ബിർമിംഗ് ഹാമിൽനിന്ന് കാനറി ദ്വീപിലേക്കു പോകാൻ വിമാനത്തിൽ കയറിയ എമിലി ഒ’കോണർക്കാണ് ഈ ദുരനുഭവമുണ്ടായത്. മാർച്ച് രണ്ടിനാണ് സംഭവം.
സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമാണ് എമിലി ധരിച്ചിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോഴാണ് ജീവനക്കാർ എമിലിയെ തടഞ്ഞു നിറുത്തി. വസ്ത്രം മാറ്റിയില്ലെങ്കിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്ന് എയർലൈൻ ജീവനക്കാർ കർശന നിർദ്ദേശം നൽകി. ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം നടത്തിയെന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
എന്നാൽ, തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷൻ ഷോർട്സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാർക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. അതേസമയം, സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാർ പ്രതികരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നൽകി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തിൽ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാർ.
തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ ആ നാലുപേരിൽനിന്ന് ഉണ്ടായതെന്നും അവർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം, സംഭവത്തിൽ ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കമ്പനി ക്ഷമാപണവും നടത്തി.