ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന മലയാളി നേതാവ് ടോം വടക്കൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നൽകിയതിൽ ടോം വടക്കൻ നന്ദി അറിയിച്ചു.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. മുൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് ടോം വടക്കൻ.