കൊല്ലം: ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ യുവതി കേരളം വിട്ടതായി സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം ഇതുവരെ ഫലംകണ്ടിട്ടില്ല. അഞ്ചൽ കരവാളൂർ സ്വദേശിനി റീനക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന ആദ്യ വിവാഹമെന്ന തരത്തിലാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെ കബളിപ്പിച്ചത്. ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവർ സൈനികനുമായി അടുത്തതും പിന്നീട് 2014ൽ വിവാഹിതരായതും. അനാഥയാണെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം റീന ചെന്നൈയിലേക്ക് പോയി. റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭർതൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭർത്തൃഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നിൽ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയിൽവേ ഹോസ്പിറ്റൽ, ചെന്നൈ എന്ന ബോർഡും വച്ചു. സ്റ്റെതസ്കോപ്പ് ഉൾപ്പെടെ ചികിത്സ സംബന്ധമായ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടിൽ സൂക്ഷിച്ചിരുന്നു.
ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിയിരുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനിൽ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. സൈനികന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് റീന ഉറപ്പ് നൽകുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.
റീനയുടെ ബാഗിൽ നിന്ന് ഭർത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയിൽവേ റിസർവേഷൻ ടിക്കറ്റാണ് സംശയങ്ങൾക്ക് ആക്കംകൂട്ടിയത്. ഇതിൽ കരവാളൂരിലെ വിലാസവും റീന ശാമുവേൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാർത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.
രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതിൽ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കൾ മനസിലാക്കി. പിന്നീടാണ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിൽ ഇത്തരത്തിൽ ഒരാൾ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. റീനയുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ളസ്ടുവും ബ്യൂട്ടീഷ്യൻ കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവർക്ക് കരവാളൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണെന്നും കൊട്ടാരക്കര ഡിവൈ.എസ്.പി ദിൽരാജ് അറിയിച്ചു.