തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) കരമന തളിയലിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ ഉൾപ്പെട്ട 13 പേരിൽ 5 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. കൊഞ്ചിറവിള സ്വദേശികളായ കിരൺകൃഷ്ണൻ, മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ. പ്രതികളെല്ലാം 25 വയസിൽ താഴെയുള്ളവരാണ്.
കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരു സംഘങ്ങൾക്കെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. കൊലപാതകത്തിന്റെ ചില ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതികളിൽ ചിലരുടെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ക്രൂരമായി കൊലനടത്തിയ പ്രതികൾ അനന്തു ജീവനുവേണ്ടി പിടഞ്ഞ് നിലവിളിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഇവർ പ്രധാനമായും ഉപയോഗിക്കുന്നത് കഞ്ചാവാണെങ്കിലും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രതികൾ സ്ഥിരമായി ഉപയോഗിച്ചുവന്ന സ്ഥലത്താണ് കൊലപാതകവും നടത്തിയത്.
നിർണായകമായത് പ്രതിയുടെ കുമ്പസാരം
പൊലീസ് പിടിയിലായ അഞ്ചു പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലാണ് അനന്തുകൊലക്കേസിന് തുമ്പുണ്ടാക്കിയത്. കൃത്യത്തിൽ പങ്കെടുത്ത പ്രതി കഞ്ചാവിന്റെ ലഹരി മാറിയപ്പോൾ ബുധനാഴ്ച രാവിലെ അയാളുടെ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. മുമ്പ് ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ ഇയാളുടെ സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. പൊലീസിന് ലഭിച്ച വിവരമനുസരിച്ച് സ്ഥലത്ത് ആദ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ല. തെറ്റായ വിവരം നൽകി വഴിതെറ്റിക്കാനുള്ള ശ്രമമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കാട്ടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ പൊലീസ് വീണ്ടും അവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.