ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിൽ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിൽ . ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയിൽ നിന്നാണ് കാമറ സംഘമെത്തിയത്.
ഏഴുവർഷത്തിനു ശേഷം അൻവർറഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഉസ്താദ് ഹോട്ടലാണ് അൻവർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. സുപ്രീം സുന്ദറാണ് ട്രാൻസിലെ ആക് ഷൻ ഡയറക്ടർ. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രമേയം . ഫഹദ് ഫാസിലാണ് പാസ്റ്ററുടെ റോളിലെത്തുന്നത്.കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
18 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ട്രാൻസ് നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റാണ്. അമൽ നീരദാണ് ഛാ യാഗ്രഹണം നിർവഹിക്കുന്നത്. വിൻസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ് വിജയന് സംഗീതം നല്കുന്നു. ഇതുവരെ നൂറ്റിപത്ത് ദിവസമാണ് ചിത്രീകരണം നടത്തിയത്.20 ദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ചിത്രത്തിൽ അതിഥി താരമായി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായി ട്രാൻസ് തിയേറ്ററുകളിലെത്തും.