sreekumaran-thampi

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആർ.എസ്.എസുകാരും വർഗീയവാദിയുമല്ലെന്ന് ചലച്ചിത്ര സംവിധായകൻ ശ്രീകുമാരൻ തമ്പി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഞാനൊരു ഹിന്ദുവാണ്. എന്നാൽ,​ എല്ലാ ഹിന്ദുക്കളും ആർ.എസ്.എസുകാരല്ല"- ശ്രീകുമാരൻ തമ്പി പറഞ്ഞു.

ശബരിമല യുവതീപ്രവശേനം ചെറിയ രീതിയിൽ വോട്ടിംഗിനെ ബാധിക്കും. അങ്ങനെ ബാധിക്കുകയാണെങ്കിൽ അത് ഇടതുപക്ഷത്തിന് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാൻ കഴിയില്ല. ആകെ 10000 വോട്ട് കിട്ടുന്ന ബി.ജെ.പിക്ക് ഏഴ് ഗ്രൂപ്പുണ്ട്. അതുകൊണ്ടാണ് അവർക്ക് നേട്ടമുണ്ടാക്കാനാവാത്തതെന്ന് ശ്രീകുമാരൻ തമ്പി പരിഹസിച്ചു.

"എല്ലാ ആചാരങ്ങളും മാറണം. ഇന്നല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ മാറണം. മുഖ്യമന്ത്രി പിണറായി വിജയൻ അത് നേരത്തെ പറഞ്ഞു. പിണറായി ഒരു മോശം മുഖ്യമന്ത്രിയല്ല. ഒരു നല്ല ഭരണാധികാരിയാണ്. ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. വയലാറും,​ പി.ഭാസ്‌കരനും ഒ.എൻ.വിയുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് വന്നത്. ഞാൻ വന്നത് ഒരു പാർട്ടിയിലൂടെയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ കുടുംബത്തിലെ ആരും കമ്യൂണിസ്റ്റ് പാർട്ടിയിലെ മെമ്പറല്ല. പക്ഷേ അനുഭാവിയാണ്. തന്റെ മൂത്ത സഹോദരൻ സി.പി.എം ടിക്കറ്റിൽ മത്സരിച്ച ആളാണ്. മുമ്പ് 'കള്ള കാളക്ക് വോട്ടില്ല' എന്നു പറഞ്ഞു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി ഏത് തരത്തിൽ യോജിച്ചാലും അത് അധാർമികമാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.