പുതിയൊരു വേഷപ്പകർച്ചയിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്മായ വേഷമാണിതെന്നാണ് വിലയിരുത്തന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കൂടാതെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയിൽ നിന്നാണ് കാമറ സംഘമെത്തിയത്.
ഏഴുവർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഉസ്താദ് ഹോട്ടലാണ് അൻവർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. സുപ്രീം സുന്ദറാണ് ട്രാൻസിലെ ആക് ഷൻ ഡയറക്ടർ. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രമേയം
18 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ട്രാൻസ് നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റാണ്. അമൽ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സൺ വിജയൻ സംഗീതം നൽകുന്നു. ഇതുവരെ നൂറ്റിപത്ത് ദിവസമാണ് ചിത്രീകരണം നടത്തിയത്.20 ദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ചിത്രത്തിൽ അതിഥി താരമായി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായി ട്രാൻസ് തിയേറ്ററുകളിലെത്തും.