amit-shah

ന്യൂഡ‌ൽഹി: രാജ്യ ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്തിമ വാക്കെങ്കിൽ ബി.ജെ.പിയിൽ അവസാന വാക്ക് അമിത് ഷായാണ്. 2014ൽ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് ആറുമാസം മുമ്പുവരെ ഗുജറാത്തിന് പുറത്ത് അധികമാർക്കും അറിയില്ലായിരുന്ന അമിത്ഷാ അധികാരത്തിന്റെ സോപാനത്തിലേക്ക് നടന്നു കയറിയത് മുള്ളുകൾ നിറഞ്ഞ വഴികളിലൂടെയാണ്. യു.പി.എ ഭരണകാലത്ത് സൊഹറാബുദ്ദീൻ കേസിൽ മൂന്ന് മാസം ജയിലിലിൽ കഴിഞ്ഞതിന് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതി അമിത്ഷായ്ക്ക് ജാമ്യം നൽകിയത്. എന്നാൽ, അടുത്ത ദിവസം സി.ബി.ഐ നൽകിയ ഹർജി ഷായെ ഗുജറാത്തിൽ നിൽക്കാൻ അനുവദിക്കരുതെന്നായിരുന്നു. ഈ ഹർജി അനുവദിക്കപ്പെട്ടതോടെ ഷാ കുടുംബസമേതം ഡൽഹിയിലെ ഗുജറാത്ത് ഭവനിലേക്ക് താമസം മാറ്രി.

പിഴയ്ക്കാത്ത തന്ത്രങ്ങളും ശക്തമായ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ടും എതിരാളികളുടെ മുനയൊടിക്കുന്ന ഷാ രാഷ്ട്രീയത്തിലെ ചാണക്യനായാണ് അറിയപ്പെടുന്നത്. അഹമ്മദാബാദിലെ ബി.ജെ.പി വാർഡ് സെക്രട്ടറിയായാണ് ബി.ജെ.പിയിൽ തുടക്കം. തന്റെ ഗുരുവായ നരേന്ദ്രമോദി ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിൽ എത്തുന്നതിന് കൃത്യം ഒരു വർഷം മുമ്പ് 1986ലാണ് അമിത്ഷാ പാർട്ടിയിൽ എത്തുന്നത്.

amit-sha-modi

1983ൽ എ.ബി.വി.പി പ്രവർത്തകനായാണ് പൊതു രംഗത്ത് തുടക്കം. പി.വി.സി പൈപ്പിന്റെ ബിസിനസ് നടത്തുന്ന കുടുംബത്തിലെ അംഗമായ ഷാ പോളിമർ കെമിസ്ട്രിയിലാണ് ബിരുദം നേടിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കെ മെഹ്സാനയിലെ ആർ.എസ്.എസ് ശാഖയിലൂടെയാണ് സംഘ പരിവാറിലേക്ക് വരുന്നത്. കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയായിരിക്കെ 96ൽ മോദിയെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തേക്ക് വിട്ടപ്പോൾ ഗുജറാത്തിൽ മോദിയുടെ സ്വന്തം ആളായിരുന്നത് അമിത്ഷാ ആയിരുന്നു.

2001ൽ ഗുജറാത്തിൽ തിരികെയെത്തി മോദി മുഖ്യമന്ത്രിയായതോടെ ഷാ ഭരണത്തിലും പാർട്ടിയിലും കരുത്തനായി. 2014ൽ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ ഉത്തർ‌പ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറിയായി. 80 ൽ 73 സീറ്രാണ് ഷാ യു.പിയിൽ ബി.ജെ.പിക്ക് നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോൾ അടുത്ത ബി.ജെ.പി പ്രസിഡന്റ് ആരാകണമെന്ന ചോദ്യം ഉയർന്നു.

ദേശീയ നേതൃനിരയിൽ മൂന്നുമാസം പോലുമാകാത്ത അമിത് ഷാ പ്രസിഡന്റാകുമോ എന്ന കാര്യത്തിൽ പലർക്കും സംശയമായിരുന്നു. പ്രത്യേകിച്ചും മോദിയും ഷായും ഗുജറാത്തിൽ നിന്നായ സ്ഥിതിക്ക്. എന്നാൽ എല്ലാ സംശയങ്ങളെയും അസ്ഥാനത്താക്കി ഷാ ബി.ജെ.പി യുടെ പ്രസിഡന്റായി. പിന്നീടങ്ങോട്ട് അമിത് ഷായുടെ തന്ത്രങ്ങൾ രാജ്യം കണ്ടു. ഒട്ടേറെ സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കോ അല്ലാതെയോ ഭരണം പിടിച്ചു. ഇപ്പോൾ വിശ്രമമില്ലാത്ത ഓട്ടം. കേന്ദ്രത്തിൽ മോദിയുടെ തുടർഭരണമാണ് ലക്ഷ്യം.