കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ സി.പി.എമ്മുമായി സഖ്യമാകാമെന്ന നിലപാടിൽ നിന്ന് മാറി കോൺഗ്രസ് നേതൃത്വം. നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ പശ്ചിമബംഗാളിൽ സി.പി.എമ്മുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. എല്ലാ സീറ്റിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ബംഗാൾ പി.സി.സി അദ്ധ്യക്ഷൻ സോമൻമിത്ര രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സി.പി.എമ്മുമായി ബംഗാളിൽ സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്.
ധാരണകൾ മറികടന്ന് സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പ് ധാരണയിൽ നിന്ന് പിന്മാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ട പുരുലിയ, ബാഷിർഹട്ട് മണ്ഡലങ്ങൾ സി.പി.ഐയ്ക്കും ഫോർവേഡ് ബ്ളോക്കിനുമായി സി.പി.എം നൽകിയതാണ് തീരുമാനത്തിൽ നിന്ന് പിൻമാറാൻ കാരണം.. തീരുമാനിച്ച സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി.പി.എമ്മും നിലപാടെടുത്തിരുന്നു. 42 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം സി.പി.എം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സി.പി.എമ്മിന് 20 ശതമാനത്തോളം വോട്ടും കോൺഗ്രസിന് 12 ശതമാനം വോട്ടും കിട്ടി. ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർത്തുകൊണ്ട് കൂടുതൽ സീറ്റ് നേടുക എന്ന ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ അവസാനിച്ചത്.