ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മത്സരിക്കുന്നതിൽ അനിശ്ചിതത്ത്വം. പത്തനംതിട്ടയിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സുരേന്ദ്രന് ഏത് സീറ്റ് നൽകുമെന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക നീളുന്നു.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സീറ്റിൽ മാത്രമാണ് പാർട്ടിയിൽ തർക്കമില്ലാതിരുന്നത്. തങ്ങൾ ഉദ്ദേശിച്ച മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്നാണ് നേതാക്കളുടെ നിലപാട്. ആറ്റിങ്ങലിൽ മത്സരിക്കാൻ ഇല്ലെന്ന് ശോഭാ സുരേന്ദ്രനും കോഴിക്കോട് മണ്ഡലം വേണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശും കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.
ഇന്നലെ പി.എസ് ശ്രീധരൻപിള്ള, നിർവാഹക സമിതി അംഗം എ.എൻ. കൃഷ്ണദാസ് എന്നിവരുൾപ്പെട്ട യോഗവും സീറ്റ് വിഭജനത്തിൽ ധാരണയാകാതെ പിരിഞ്ഞു. തൃശൂരോ പത്തനംതിട്ടയോ കിട്ടണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. തൃശൂർ ബി.ഡി.ജെ.എസിനാണ്. തുഷാർ വെള്ളാപ്പള്ളി അവിടെ മത്സരിച്ചില്ലെങ്കിലും സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ സാദ്ധ്യതയില്ല. തുഷാർ മത്സരിക്കുമെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കൾ പ്രതീക്ഷിക്കുന്നത്. അവസാനവട്ട കൂടിയാലോചനകൾക്കായി ഡൽഹിയിലെത്തിയ തുഷാറിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ബി.ജെ.പി.
നേരത്തെ തൃശൂർ, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും മത്സരിക്കാൻ പാർട്ടി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതിൽ കോഴിക്കോട്ട് മത്സരിക്കാൻ സുരേന്ദ്രനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പത്തനംതിട്ടയ്‌ക്കായി അൽഫോൺസ് കണ്ണന്താനവും പരസ്യമായി രംഗത്തുണ്ട്. അതിന് വഴങ്ങേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. പത്തനംതിട്ട ആവശ്യപ്പെട്ട എം.ടി. രമേശിനെയും പാലക്കാട്ട് ശോഭാസുരേന്ദ്രനെയും ഒഴിവാക്കി.
പാലക്കാട് കൃഷ്ണകുമാറിനെയാണ് പരിഗണിക്കുന്നത്. ബി.ഡി.ജെ.എസിനു എറണാകുളത്തിന് പകരം കോഴിക്കോട് നൽകാനും ആലോചിക്കുന്നുണ്ട്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സ്ഥാനാർത്ഥിപട്ടികയ്‌ക്ക് അന്തിമ രൂപമാകുമെന്നാണ് നേതാക്കൾ പറയുന്നത്.