
ഗുജറാത്ത്: ട്വിറ്ററിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ചൗകീദാറും 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യവും ട്രെൻഡിംഗായപ്പോൾ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല സംഭവം അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ്. ശങ്കർ സിംഗ് വഗേലയുടെ വീട്ടിലെ ചൗക്കിദാർ ശരിക്കും ചോർ ആണെന്ന്.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ശങ്കർ സിംഗ് വഗേല പരാതിയുമായി എത്തിയത്. വീട് കാവൽക്കാരനായ ബസുദേവ് നേപ്പാളി അഥവാ ശംഭു ഗൂർഖ വീട്ടിലെ പണവും ആഭരണങ്ങളും മോഷ്ടിച്ചതായാണ് പരാതി.
നാലു വർഷം മുൻപാണ് നേപ്പാൾ സ്വദേശി ബസുദേവ് നേപ്പാളി എന്ന ശംഭു ഗൂർഖയും ഭാര്യ ശാരദയും വഗേലയുടെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്.വഗേല കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി എൻ.സി.പി.യിലൊക്കെ എത്തുന്നതിന് മുമ്പേ ശംഭു അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരനാണ്. ഗാന്ധിനഗറിലെ വസന്ത് വഗ്ദോ എന്ന വീട്ടിൽ ഗേറ്റ് കാവലായിരുന്നു ശംഭുവിന്റെ ജോലി. ഭാര്യ ശാരദ വീട്ടു ജോലികൾക്കായുമാണ് നിന്നത്. കൂടാതെ ഇവരുടെ രണ്ട് കുട്ടികളും അവിടെ ഇവർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ശംഭുവും ഭാര്യയും നാട്ടിലേക്ക് പോകണമെന്നും കുട്ടികളെ നേപ്പാളിൽ തന്നെ പഠിപ്പിക്കണമെന്നും പറഞ്ഞു. കുട്ടികളെ സ്കൂളിൽ ചേർക്കാനായി പോയ ശംഭുവും ഭാര്യയെയും പിന്നെ തിരികെ വന്നില്ല. കഴിഞ്ഞ മാസം അവസാനം ഒരു വിവാഹത്തിന് പോകാനായി വഗേലയും കുടുംബവും സേഫിലുണ്ടായിരുന്ന ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും, രണ്ട് ലക്ഷം രൂപയുടെ ആഭരങ്ങളുമാണ് നഷ്ടമായത്.
സംഭവത്തെ തുടർന്ന് വീട്ടിലെ മറ്റ് ജോലിക്കാരെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ സൂക്ഷിപ്പുകാരൻ ശംഭു ഗൂർഖയാണ്. വിവരങ്ങൾ അറിയാനായി ഗൂർഖയെ വിളിച്ച് നോക്കിയപ്പോൾ കിട്ടിയതുമില്ല. ഇതോടെ ഒരു നിവൃത്തിയുമില്ലാതെ വഗേല ആ പഴയ കാവൽക്കാരൻ കള്ളനെതിരെ പരാതി കൊടുക്കുകയായിരുന്നു.