തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ബി.ജെ.പിക്ക് സ്ഥാനാർത്ഥി പട്ടികയിൽ നിർണായക മാറ്റങ്ങൾ. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാനാണ് സാദ്ധ്യത. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന കണ്ണനന്താനത്തെ കൊല്ലത്തും പരിഗണിക്കുമെന്നും സൂചനയുണ്ട്.
നിലവിൽ പിടിവലി നടക്കുന്ന പത്തനംതിട്ട സീറ്റ് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്ക് ഉറപ്പായെന്നാണ് സൂചന. തൃശൂർ സീറ്റിൽ ബി.ഡി.ജെ.എസ് പിടിമുറുക്കിയതാടെയാണ് സുരേന്ദ്രന്റെ കാര്യത്തിൽ നേതൃത്വത്തിന് മാറ്റൊരു സീറ്റ് പരിഗണിക്കേണ്ടി വന്നത്. ശബരിമല വിഷയത്തെ തുടർന്ന് ബി.ജെ.പി ഏറ്റവും വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ മത്സരിക്കാൻ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവർ താൽപര്യപ്പെട്ടിരുന്നു.
അതേസമയം, അമിത്ഷായുമായുള്ള ചർച്ചയിൽ തൃശൂരിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതമറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ ചാലക്കുടിയിലും കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിയ്ക്കുമെന്നും സൂചനയുണ്ട്. സി.കൃഷ്‌ണകുമാറിന് പാലക്കാട് നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഇതിനിടെ കേരളാ ഘടകം നൽകിയ പട്ടികയിൽ ടോം വടക്കൻ ഇല്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. വടക്കൻ മൽസരിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കേന്ദ്ര നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.