തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കൊല്ലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന സി.പി.എമ്മിന്റെ ആരോപണത്തിനെതിരായാണ് എൻ.കെ പ്രേമചന്ദ്രന്റെ വിമർശനം. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്ന ഏക പാർട്ടി കേരളത്തിലെ സി.പി.എമ്മാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയിൽ അംഗമാകുമെന്നാണ് ഇടതുമുന്നണി ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിൽ അവതരിപ്പിച്ച 31 നിരാകണ പ്രമേയങ്ങളിൽ 21 എണ്ണം അവതരിപ്പിച്ചത് യു.ഡി.എഫ് ആണ്. അതിൽ മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താൻ കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എം.പിമാർ വോട്ട് ചെയ്തത്. എന്നാൽ എന്തുകൊണ്ട് ഇടതുമുന്നണി മുത്തലാഖിനെതിരെ പ്രമേയം കൊണ്ടുവന്നില്ലെന്നും പ്രേമചന്ദ്രൻ ചോദിച്ചു.
1988 മുതൽ സി.പി.എം ഉൾപ്പെട്ട മുന്നണിയുമായി ചേർന്ന് പഞ്ചായത്ത് തലം മുതൽ പ്രവർത്തിക്കുന്നുണ്ട്. അന്ന് മുതൽ 2019 ൽ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വരെ താൻ സംഘിയല്ല. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തന്നെ സംഘിയായി മുദ്രകുത്തുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.